മലപ്പുറം: ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തിയ ചങ്ങനാശ്ശേരി സ്വദേശി കുറ്റിപ്പുറത്ത് വെച്ച് പിടിയിലായി. ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രധാനിയാണ് പിടിയിലായ റിയാസ് .

സൊസൈറ്റിയുടെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന മഞ്ചേരി പന്തല്ലൂർ സ്വദേശി അബ്ദുൽ നാസറിന്റെ പരാതിയിലാണ് റിയാസിനെ അറസ്റ്റ് ചെയ്തത്. പ്രസ്തുത സംഘനടക്ക് മലപ്പുറം ജില്ലയിലാകെ പ്രവർത്തനമുണ്ട്. ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാമെന്ന് വാഗ്ദനം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇപ്പോൾ അറസ്റ്റിലായ റിയാസിനെതിരയും പ്രസ്തുത സംഘടനക്കെതിരെയും നിരവധി പരാതികളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

മഞ്ചേരി പന്തല്ലൂർ സ്വദേശി അബ്ദുൽ നാസറിന്റെ പരാതിയിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. പരാതിക്കാരനിൽ നിന്ന് 1.62 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതി. ചങ്ങനാശ്ശേരി ആസ്ഥാനമായി തുടങ്ങിയ സ്ഥാപനത്തിന്റെ പ്രവർത്തനം പിന്നീട് മലപ്പുറം ജില്ലയിലേക്ക് മാറ്റുകയാണ് ചെയ്തത്. കുറ്റിപ്പുറത്തായിരുന്ന പ്രധാന ഓഫീസ്. ഇതിനുപുറമെ നിലമ്പൂർ, മണ്ണാർക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലും ഓഫീസുകളുണ്ടായിരുന്നു. ഓഫീസുകൾക്ക് മുന്നിൽ കടക്കെണിയിലായവർക്ക് പണം നൽകുന്നു എന്ന ബോർഡ് വച്ചാണ് ആളുകളെ സംഘടനയുമായി അടുപ്പിച്ചിരുന്നത്.ഇതിനായി അംഗത്വ ഫീസ് സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ അംഗത്വമെടുക്കുന്ന കടക്കെണിയിൽ മുങ്ങിയിവർക്ക് സഹായം നൽകുമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. അംഗത്വമെടുക്കുന്നവരെ സംഘടനയുടെ പ്രചാരകരാക്കുകയും ചെയ്തിരുന്നു. ഈ പ്രചാരകർ വഴി നാട്ടിലെ പ്രമാണിമാരെ പരിചയപ്പെടുകയും കടക്കെണിയിൽ മുങ്ങിയവരെ സഹായിക്കാനാണെന്ന് പറഞ്ഞ് ലക്ഷങ്ങൾ സംഭാവന വാങ്ങുകയും ചെയ്തിരുന്നു. അംഗത്വമെടുത്ത് പ്രചാരകരായവരും ആഴ്ചയിൽ 10000 രൂപ വീതം സംഭാവന സംഘടിപ്പിച്ച് കൊടുക്കുയും വേണം. ആഴ്ചയിൽ 10000 രൂപ പിരിക്കാത്തവരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു.

3 ലക്ഷം രൂപ കടമുള്ള കാളികാവ് സ്വദേശിനിയായ സ്ത്രീ 35000 രൂപയോളം ഇത്തരത്തിൽ ഇയാൾക്ക് പിരിവെടുത്ത് നൽകിയിട്ടുണ്ട്. 16 ലക്ഷം രൂപ കടമുള്ള കാൻസർ രോഗി സംഘടന തന്റെ കടങ്ങൾ വീട്ടാൻ സഹായിക്കുമെന്ന് പ്രതീക്ഷിച്ച് രണ്ട് ലക്ഷത്തോളം രൂപ വീണ്ടും പലരിൽ നിന്നായി കടം വാങ്ങിയും സംഭാവന വാങ്ങിയരും റിയാസിന് നൽകിയിട്ടുണ്ട്. രസീത് നൽകിയും അല്ലാതെയും പിരിവ് നടത്തിയിട്ടുണ്ട്. പിരിവെടുത്ത് നൽകിയവർക്ക് ഒരു വർഷം പിന്നിട്ടിട്ടും തങ്ങളുടെ കടം വീട്ടാനുള്ള സംവിധാനം ഒരുക്കാതായതോടെയാണ് സൊസൈറ്റിക്കെതിരയും റിയാസിനെതിരെയും പരാതികൾ ഉയർന്നത്.

ആയിരക്കണിന് ആളുകൾ ഇവരുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് സൊസൈറ്റിയിൽ അംഗങ്ങളായിട്ടുണ്ട്. റിയാസ് അറസ്റ്റിലായതിന് ശേഷം നിരവധി പേരാണ് പരാതിയുമായി കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്.