ന്യൂഡൽഹി: ബീഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി ആർ.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി. ബീഹാറിലെ സംഖ്യത്തിൽ ചേരില്ലെന്ന് ഭീഷണിപ്പെടുത്തി 70 സീറ്റുകൾ വാങ്ങിയ കോൺഗ്രസിന് സംസ്ഥാനത്ത് 70 തിരഞ്ഞെടുപ്പ് റാലികൾ പോലും നടത്താൻ കഴിഞ്ഞില്ലെന്നാണ് തിവാരി കുറ്റപ്പെടുത്തിയത്.

ബീഹാറിൽ തിരഞ്ഞെടുപ്പ് റാലികൾ നടക്കുന്നതിനിടെ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടിൽ അവധി ആഘോഷിക്കാൻ പോകുകയായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജകുമാരനെയും രാജകുമാരിയേയും പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബീഹാർ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം രാഹുൽ ഗാന്ധിയും കോൺഗ്രസും മനസിലാക്കിയില്ല. കോൺഗ്രസിന്റെ നിലപാടുകൾ കാരണമാണ് ബീഹാറിലെ പ്രധാന പാർട്ടികളായ വി.ഐ.പിയേയും എച്ച്.എ.എമ്മിനെയും മഹാസഖ്യത്തിൽ ഉൾപ്പെടുത്താൻ സാധിക്കാതിരുന്നതെന്നാണ് തിവാരിയുടെ വിമർശനം.

തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനുള്ള തേജസ്വി യാദവിന്റെ പരിശ്രമങ്ങളെയെല്ലാം കോൺഗ്രസ് തകർക്കുകയാണ് ചെയ്തത്. ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് തടസമാകുകയാണ് ചെയ്തത്. ബിജെപിക്കെതിരായ മഹാസഖ്യത്തെ നയിക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്ന് ഒരിക്കൽ കൂടി കോൺഗ്രസ് തെളിയിച്ചെന്ന് മുതിർന്ന നേതാവായ ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി.