ലഖ്‌നൗ: നിർത്തിയിട്ട ബസ്സിന് പിറകിൽ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് വഴിയരികിൽ കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബസ്സ് തൊഴിലാളികൾക്ക് മുകളിലൂടെ കയറിയിറങ്ങിയാണ് അപകടം സംഭവിച്ചത്.

ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം.

ഹരിയാണയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബസ് കഴിഞ്ഞദിവസം രാത്രി ദേശീയപാതയിൽ വെച്ച് ബ്രേക്ക് ഡൗൺ ആയി. യാത്ര മുടങ്ങിയതിനെതുടർന്ന് തൊഴിലാളികൾ ബസ്സിൽ നിന്നിറങ്ങി റോഡരികിൽ കിടന്നുറങ്ങുകയായിരുന്നു.

ഈ വഴി അമിതവേഗതയിലെത്തിയ ട്രക്ക് നിർത്തിയിട്ടിരുന്ന ബസ്സിന് പിറകിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ ബസ്സ് തൊഴിലാളികൾക്ക് മുകളിലൂടെ കയറിയിറങ്ങി.

പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സത്യ നാരായൺ സാബത്ത് അറിയിച്ചു. അപകടത്തിൽ തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി 

ബസ്സിനടിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.