കൊൽക്കത്ത: ബം​ഗാൾ സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി ആദിവാസി നേതാവ് ബിർസമുണ്ടയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ സംഭവം വിവാ​ദത്തിൽ. അമിത് ഷാ പുഷ്പാർച്ചന നടത്തിയത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആദിവാസി നേതാവിന്റെ പ്രതിമയിലല്ലെന്നും ആദിവാസി വേട്ടക്കാരന്റെ പ്രതിമയിലാണെന്നുമാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധം അറിയിച്ച് തൃണമൂൽ കോൺഗ്രസും ആദിവാസി നേതാക്കളും രംഗത്തെത്തി.

അമിത് ഷാ ബിർസാമുണ്ടയെ അപമാനിച്ചെന്ന് ആദിവാസി സംഘടന ഭാരത് ജഗത് മാഞ്ചി പർഗണ മഹൽ ഭാരവാഹികൾ ആരോപിച്ചു. ചിലർ ഗംഗാജലമുപയോഗിച്ച് പ്രതിമ ശുദ്ധിയാക്കി. കേന്ദ്രമന്ത്രി അമിത് ഷാ ബംഗാൾ സംസ്‌കാരത്തെ അപമാനിച്ചെന്നും തെറ്റായ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ബിർസാമുണ്ടയെ അപമാനിച്ചെന്നും തൃണമൂൽ ട്വീറ്റ് തെയ്തു. തൃണമൂൽ എംപി നുസ്രത് ജഹാനും അമിത് ഷാക്കെതിരെ രംഗത്തെത്തി. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാരിനിക്കെയാണ് അമിത് ഷായുടെ രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനം. അടുത്ത തെരഞ്ഞെടുപ്പിൽ 200ലേറെ സീറ്റ് നേടി ബംഗാൾ ഭരിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

കേന്ദ്രമന്ത്രി അമിത് ഷാ ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള ബൻകുറ ജില്ല സന്ദർശിക്കുന്നതിനിടെയാണ് വിവാദമുണ്ടായതത്. അമിത് ഷാ ബിർസാമുണ്ടയുടെ പ്രതിമയിലല്ല പുഷ്പാർച്ചന നടത്തിയതെന്ന് ആദിവാസി നേതാക്കൾ ചൂണ്ടിക്കാട്ടി. ബിർസാമുണ്ടയുടെ പ്രതിമയെന്ന് തെറ്റിദ്ധരിച്ച് ആദിവാസി വേട്ടക്കാരന്റെ പ്രതിമയിലാണ് അമിത് ഷാ പുഷ്പാർച്ചന നടത്തിയതെന്ന് ഇവർ ആരോപിച്ചു. എന്നാൽ പ്രതിമക്ക് താഴെ ബിർസാമുണ്ടയുടെ ഛായചിത്രമുണ്ടായിരുന്നെന്നും അതിലാണ് അമിത് ഷാ പുഷ്പാർച്ചന നടത്തിയതെന്നും ബിജെപി വിശദീകരിച്ചു.