കൊച്ചി: എറണാകുളം ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പടെ മൂന്നുപേർ അപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇവർ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടൽ നമ്പർ 18 ഉടമ റോയ് ജെ. വയലാട്ടിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി റോയി പൊലീസിനു മുമ്പാകെ ഹാജരായി. എറണാകുളം സൗത്ത് സ്റ്റേഷനിൽ സൗത്ത് എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ റോയ് ഡിസിപി ഓഫിസിലെത്തി നോട്ടീസ് കൈപ്പറ്റിയിരുന്നു.

തുടർന്ന് ഇന്നുരാവിലെ 10 മണിക്കുശേഷം ഹാജരാകുകയായിരുന്നു. കേസിലെ ദുരൂഹതകൾ നീക്കുക എന്നതാണ് പ്രധാനകാര്യം. റോയിയെ ചോദ്യം ചെയ്യുന്നതോടെ പെൺകുട്ടികളുടെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. ഹോട്ടലിനുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് ജീവനക്കാർക്കു നിർദ്ദേശം നൽകിയ വാട്‌സാപ് സന്ദേശം പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇവ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന് അറിയുന്നതിനാണ് പൊലീസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരിക്കുന്നത്.

റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽനിന്ന് രാത്രി 12 മണിക്കു ശേഷം പോയപ്പോഴാണ് മോഡലുകൾ അപകടത്തിൽപെട്ടത്. ഹോട്ടലിൽ നിന്നുള്ള കാർ ഇവരെ പിന്തുടർന്നെന്നു കണ്ടെത്തിയതോടെ അവിടെ പരിശോധന നടത്തുകയും വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. മദ്യപിച്ചു വാഹനം ഓടിക്കേണ്ട എന്നു പറയുന്നതിനാണ് പിന്തുടർന്നത് എന്നാണ് ഡ്രൈവർ ആവർത്തിച്ചു പൊലീസിനോടു പറഞ്ഞിരിക്കുന്നത്.

നിലവിൽ റോയ് ജെ. വയലാട്ടിനെ പൊലീസ് കേസിൽ പ്രതി ചേർത്തിട്ടില്ല. എന്നാൽ ചോദ്യം ചെയ്യലിൽ അസ്വഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ കേസെടുക്കുന്നതു പരിഗണിക്കുമെന്നാണ് അറിയുന്നത്. ഹോട്ടലിന്റെ കോറിഡോറിൽ നിന്നുള്ള ദൃശ്യങ്ങൾ മാത്രമാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. കാർ പാർക്കിങ്ങിലെയോ ഹോട്ടലിനകത്തെയോ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. ഇവ ലഭിച്ചാൽ മാത്രമേ അസ്വഭാവികമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തത വരികയുള്ളൂ.

മദ്യരാജാവായ സിസി വിൽഫ്രണ്ടിന്റെ മരുമകനാണ് റോയി. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്തായിരുന്നു റോയിയുടെ ഹോട്ടൽ. ഉന്ന പൊലീസുകാരെല്ലാം ഇവിടെ അതിഥികളായി എത്തുമായിരുന്നു. ഐഎഎസ് ഐപിഎസ് ബന്ധുബലവും ഉണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് റോയിയെ ചോദ്യം ചെയ്യാൻ വൈകി. ഏറെ ദുരൂഹമായ അപകടത്തിൽ ഇപ്പോഴും കൊലപാതക സാധ്യതകൾ ഉണ്ട്. എന്നാൽ ഇതൊന്നും അന്വേഷിക്കാൻ പൊലീസ് ഇപ്പോഴും താൽപ്പര്യം കാട്ടുന്നില്ല. സാധാരണ അപകടമാക്കാനാണ് നീക്കം.

ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ഉടമ നിർദ്ദേശം നൽകിയെന്നു ജീവനക്കാർ മൊഴി നൽകിയതിനെ തുടർന്നാണു ചോദ്യം ചെയ്യലിനു ഹാജരാകാൻ റോയിക്ക് നോട്ടിസ് നൽകിയത്. ഡിജെ പാർട്ടി നടന്ന ഹാളിലെയും പാർക്കിങ് ഏരിയയിലെയും സിസിടിവി ദൃശ്യങ്ങളടങ്ങിയ റെക്കോർഡർ ഇന്നു കൈമാറാനും പൊലീസ് നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ, തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. താൻ ഓടിച്ച വാഹനത്തെ ഒരു ഔഡി കാർ പിന്തുടർന്നു എന്ന മൊഴി ഇയാൾ ആവർത്തിച്ചു. ഇടപ്പള്ളി സ്വദേശിയുടേതാണ് ഈ കാർ എന്നു പൊലീസ് കണ്ടെത്തി.

കേസിൽ പൊലീസ് ഒത്തുകളിക്കുകയാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഫോർട്ട് കൊച്ചി സ്റ്റേഷനിൽ നിന്നു 50 മീറ്റർ മാത്രമാണു നമ്പർ 18 ഹോട്ടലിലേക്കുള്ള ദൂരം. സംഭവം നടന്ന് 9 ദിവസത്തിനു ശേഷം മാത്രം റെയ്ഡിന് എത്തിയതും ആക്ഷേപകാരണമായി. മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും അപകടത്തിൽ മരിച്ച രാത്രിയിൽ ഇവർ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്ന 'വിഐപി'യെ കുറിച്ചു ലഭിച്ച രഹസ്യ വിവരം സ്ഥിരീകരിക്കാൻ കഴിയാതെ പൊലീസ് ആശയക്കുഴപ്പത്തിലാണ്.

അപകടം നടന്ന നവംബർ ഒന്നിനു രാത്രി അൻസി, അഞ്ജന, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ അമിത വേഗത്തിൽ ഓടിച്ച ഡ്രൈവർ അബ്ദുൽ റഹ്മാന്റെ നാട്ടുകാരനാണ് 'വിഐപി'. ഇയാൾ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്നതെന്ന രഹസ്യവിവരമാണു പൊലീസിനു ലഭിച്ചത്. ഇക്കാര്യത്തിലും റോയിയിൽ നിന്നും മൊഴി എടുക്കും. ഇദ്ദേഹം ഒരു രാഷ്ട്രീയ നേതാവാണെന്നും അല്ല സിനിമാനടനാണെന്നുമുള്ള അഭ്യൂഹം ശക്തമാവുന്നതിനിടയിലാണു ഹോട്ടലിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ അപ്രത്യക്ഷമായത്. സംഭവദിവസം രാത്രി ഹോട്ടലിൽനിന്നു കാറിൽ അമിതവേഗത്തിൽ പാഞ്ഞുപോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടൽ ഉടമയ്ക്കു വ്യക്തമായ അറിവുണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.