ന്യൂഡൽഹി: ഹരിയാനയിലെ കർണാലിൽ നടന്നുവരുന്ന പ്രക്ഷോഭത്തിൽ നിന്ന് പിന്മാറാനായി ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ച പരാജയമെന്ന് കർഷക സംഘടനകൾ. പ്രക്ഷോഭം തുടരുമെന്നും അടുത്ത നടപടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ മേധാവി ഗുർനാം സിങ് ചഡുണി പറഞ്ഞു.

അതേസമയം, കർഷക പ്രക്ഷോഭത്തിൽ കേന്ദ്രസർക്കാരിന് എതിരെ ആർഎസ്എസ് അനുകൂല കർഷക സംഘടനയായ ഭാതീയ കിസാൻ സംഘ് രംഗത്തെത്തി. എല്ലാ കർഷകർക്കും ഒരേപോലെ ലാഭകരമായ വിലകൾ ആവശ്യപ്പെട്ട് ഭാരതീയ കിസാൻ സംഘ് സമരം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ബദ്രിനാരായൺ ചൗധരി പറഞ്ഞു. കർഷക പ്രതിഷേധത്തെക്കുറിച്ച് സർക്കാർ കൂടുതൽ അനുഭാവപൂർവ്വം ചിന്തിക്കണമെന്നും ചൗധരി ആവശ്യപ്പെട്ടു.

വിളകൾക്ക് ന്യായമായ വില നൽകണം, അല്ലെങ്കിൽ തങ്ങളുടെ ആവശ്യം എന്തുകൊണ്ടാണ് തെറ്റെന്ന് വിശദീകരിക്കണം-ചൗധരി പറഞ്ഞു. നിലവിലെ താങ്ങുവില ഒരു വഞ്ചനയാണ്. താങ്ങുവില നിശ്ചയിക്കാനായി ഒരു നിയമം ഉണ്ടാക്കണം-ചൗധരി ആവശ്യപ്പെട്ടു.

അതേസമയം, ഭാരതീയ കിസാൻ സംഘിന്റെ നിലപാടിനെ സംശയത്തോടെ മാത്രമേ നോക്കിക്കാണാൻ സാധിക്കുള്ളുവെന്ന് സമരം ചെയ്യുന്ന കർഷക സംഘടനകൾ വ്യക്തമാക്കി. കാർഷിക നിയമങ്ങൾ പൂർണ്ണമായി പിൻവലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സമരം തുടങ്ങി പത്തു മാസത്തിന് ശേഷം പ്രതിഷേധത്തിന് എത്തുന്ന ബികെഎസിനെ വിശ്വസിക്കാനാകില്ലെന്നും സംയുക്ത കിസാൻ മോർച്ച പ്രതികരിച്ചു.