തലശ്ശേരി: തലശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് സംഘപരിവാർ പ്രവർത്തകരുടെ പ്രകടനം. മുന്നൂറോളം പ്രവർത്തകർ നഗരത്തിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് സംഘപരിവാർ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചാണ് തലശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ആർഎസ്എസ് സംഘപരിവാർ പ്രവർത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുന്നൂറോളം പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ പരിപാടിയാണ് പുരോഗമിക്കുന്നത്. വാടിക്കൽ ജംങ്ഷന് സമീപത്ത് നിന്ന് ആരംഭിച്ച ജാഥ പൊലീസ് തടഞ്ഞു.

എസ്ഡിപിഐക്ക് എതിരെ ചില പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നെങ്കിലും പ്രകോപനപരമായ മുദ്രാവാക്യങ്ങളുണ്ടാകരുതെന്ന് നേതൃത്വം ഇടപെട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് പിൻവലിച്ചിരുന്നു. പൊലീസുമായി സഹകരിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എസ്ഡിപിഐക്ക് എതിരെയുള്ള പ്രതിഷേധ മാർച്ച് എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഡിസംബർ ഒന്നിന് കെടി ജയകൃഷ്ണൻ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകൾ നടത്തിയ പ്രകടനത്തിൽ വ്യാപകമായ രീതിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു.

ഇതേതുടർന്ന് ഒരുഭാഗത്ത് എസ്ഡിപിഐ, മുസ്ലിംലീഗ് ഉൾപ്പെടെയുള്ള സംഘടനകളും മറുഭാഗത്ത് ബിജെപി, ആർഎസ്എസ് സംഘടനകകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തലശ്ശേരി മേഖലയിൽ സംഘർഷ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നുമുതൽ തിങ്കളാഴ്ച വരെയാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആളുകൾ കൂട്ടംകൂടുന്നതും പ്രകടനങ്ങൾ നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയത്.