തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ, മൊബൈൽ, സ്റ്റാറ്റിക് ലബോറട്ടറികളിൽ നടത്തുന്ന ആർടിപിസിആർ പരിശോധനയ്ക്കുള്ള മാർഗനിർദ്ദേശം ആരോഗ്യ വകുപ്പ് പുതുക്കി. നിലവിൽ സർക്കാർ, അംഗീകൃത സ്വകാര്യ ലാബുകളിൽ ആർടിപിസിആർ പരിശോധന നടക്കുന്നുണ്ടെങ്കിലും പരിശോധനകൾ കൂടുതൽ ഊർജസ്വലമാക്കുന്നതിന് വേണ്ടിയാണ് മാർഗനിർദേശങ്ങൾ പുതുക്കിയത്.

സർക്കാർ ലാബുകളുടെ പരിശോധനാശേഷിക്കപ്പുറം ആർടിപിസിആർ പരിശോധനകൾക്കായി വന്നാൽ അംഗീകൃത സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്കായി അയ്ക്കാവുന്നതാണ്. എയർപോർട്ടിലെ അന്തർദേശീയ യാത്രക്കാരുടെ ആർടിപിസിആർ പരിശോധന സർക്കാർ സൗജന്യമാക്കിയിരുന്നു.

ഈ സേവനം നൽകുന്ന അംഗീകൃത ലാബുകൾക്ക് എല്ലാ ചെലവുകളും ഉൾപ്പെടെ 448 രൂപ നിരക്കിൽ റീ ഇമ്പേഴ്സ് ചെയ്യുന്നതാണ്. ഈ ലാബുകളെല്ലാം 24 മണിക്കൂറിനകം തന്നെ പരിശോധന നടത്തി വിവരം അപ് ലോഡ് ചെയ്യേണ്ടതാണ്.

കോവിഡ് തീവ്രതയുള്ള പ്രദേശങ്ങളിൽ വേഗത്തിൽ പരിശോധന നടത്തി രോഗമുള്ളവരെ കണ്ടെത്തുന്നതിനായാണ് കെഎംഎസ്സിഎൽ മുഖേന ആർടിപിസിആർ മൊബൈൽ ലബോറട്ടറികൾ സ്ഥാപിച്ചത്. ജില്ലകളിൽ സ്പോട്ടുകൾ നിർണയിച്ചാണ് മൊബൈൽ ലബോറട്ടികൾ പ്രവർത്തിക്കുന്നത്.

എയർപോർട്ട്, കണ്ടെയ്ന്മെന്റ് സോണുകൾ, ക്ലസ്റ്ററുകൾ, ജോലി സ്ഥലങ്ങൾ, പ്രൈമറി കോണ്ട്ക്ട് ഉള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മൊബൈൽ ലബോറട്ടറികളുടെ സേവനം ലഭ്യമാകുന്നത്. സാമ്പിൾ എടുക്കുന്നത് മുതൽ പരിശോധന, റിസൾട്ട് അപ് ലോഡ്, വേസ്റ്റ് മാനേജ്മെന്റ് എന്നിവയിലെല്ലാം കൃത്യമായ മാർഗനിർദ്ദേശം പാലിക്കേണ്ടതാണ്.

24 മണിക്കൂറിനകം പരിശോധനാഫലം അപ് ലോഡ് ചെയ്യണം. പോസിറ്റീവാണെങ്കിൽ എത്രയും വേഗം അറിയിക്കുകയും സർവയലൻസ് ടീം അവരെ ഏറ്റെടുക്കയും വേണം. ആർടിപിസിആർ പരിശോധനയ്ക്കായി എല്ലാ ചെലവുകളും ഉൾപ്പെടെ മൊബൈൽ ലബോറട്ടറികൾ 448 രൂപ മാത്രമേ വാങ്ങാൻ പാടുള്ളൂ.