മോസ്‌ക്കോ: ഒരു സർവ്വനാശകാരിയായ യുദ്ധത്തിന് കളമൊരുങ്ങുന്നു എന്നാണ് ഇപ്പോൾ അനുമാനിക്കാവുനത്. ക്രിമിയയിൽ റഷ്യ വൻതോതിൽ ആണവായുധങ്ങൾ സംഭരിച്ചിരിക്കുന്നു എന്ന ഉക്രെയിന്റെ ആരോപണം ശരിയാണെങ്കിൽ അതുതന്നെയായിരിക്കും സംഭവിക്കുക. അമേരിക്ക അയച്ച രണ്ട് യുദ്ധക്കപ്പലുകളിൽ ഒന്ന് കരിങ്കടലിൽ എത്താനിരിക്കെ വൻതോതിലുള്ള സൈനികാഭ്യാസവുമായി റഷ്യൻ നേവി കളംനിറഞ്ഞാടുകയാണ്. റഷ്യ കാര്യമായ പ്രകോപനം സൃഷ്ടിക്കുമെന്ന് ഭയപ്പെടുന്നതായി ഉക്രെയിൻ പ്രതിരോധ മന്ത്രി ആൻഡ്രിൽ ടരൻ പറഞ്ഞു. ക്രിമിയയിൽ അടിസ്ഥാന സൗകര്യങ്ങൾ ആണവായുധങ്ങൾ സംഭരിക്കുന്നതിനായി വികസിപ്പിച്ചുകഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീരപ്രദേശങ്ങളിലെ ആണാവായുധ സാന്നിദ്ധ്യം രാഷ്ട്രീയവും, നിയമപരവും ധാർമ്മികവുമാ സങ്കീർണ്ണതകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം യൂറോപ്യൻ പാർലമെന്റിന്റെ പ്രതിരോധ സബ്കമ്മിറ്റിയിൽ വിശദീകരിച്ചു. തന്റെ ആരോപണം സ്ഥിരീകരിക്കുന്നതിന് മതിയായ തെളിവുകൾ നൽകാൻ പക്ഷെ ടരന് കഴിഞ്ഞിട്ടില്ല. അതേസമയം ഉക്രെയിൻ അതിർത്തിയിൽ ഇതുവരെ 1,10,000 സൈനികരെ റഷ്യ വിന്യസിച്ചതായി വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

ഇതേസമയം ഗ്രായ്വോറോൻ, വിഷ്ണി വോലൊചെക്ക് എന്നീ രണ്ട് മിസൈൽ കപ്പലുകൾ കരിങ്കടലിൽ യുദ്ധാഭ്യാസം നടത്തിക്കൊണ്ടിരിക്കുകയാണ്. നാവികാഭ്യാസവും വ്യോമാഭ്യാസവും ഒരുമിച്ചാണ് നടത്തുനന്ത്. ഇവയ്ക്കൊപ്പം മിസൈൽ ഹോവർക്രാഫ്റ്റായ സാമം, മൈൻ സ്വീപ്പിങ് കപ്പലുകൾ എന്നിവയും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്ക അയച്ച രണ്ട് യുദ്ധക്കപ്പലുകളിൽ ഒന്ന് ഇന്ന് കരിങ്കടലിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. യു എസ് എസ് ഡോണാൾഡ് കുക്ക്, യു എസ് എസ് റൂസ്വെല്റ്റ് എന്നീ കപ്പലുകളാണ് അമേരിക്ക അയച്ചിരിക്കുന്നത്. അതേസമയം ഉക്രെയിനും അതിർത്തിയിൽ കരസേനയുടെ യുദ്ധാഭ്യാസം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ലോക രാഷ്ട്രങ്ങൾക്കിടയിൽ കനത്ത പ്രതിഷേധമുണ്ടായിട്ടും റഷ്യ സേനയെ പിൻവലിക്കാൻ തയ്യാറാകാത്തതിനാൽ സംഘർഷ സാധ്യത വർദ്ധിച്ചിരിക്കുകയാണ്. അതേസമയം, ഇരു രാജ്യങ്ങളിലേയും ഭരണാധികാരികൾ തമ്മിലുള്ള ഉച്ചകോടി എന്ന ജോ ബൈഡന്റെ നിർദ്ദേശം പരിശോധിച്ചുവരികയാണെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഈ ഉച്ചകോടിയിൽ എന്തെല്ലാം ചർച്ചക്കെത്തുമെന്ന കാര്യം ഇപ്പോൾ തീരുമാനിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. എന്നാൽ, റഷ്യ മനഃപൂർവ്വം ഒരു പ്രകോപനം സൃഷ്ടിക്കാനായിട്ടാണ് സൈനിക വിന്യാസം നടത്തിയിരിക്കുന്നതെന്നും ഉക്രെയിൻ ഈ കെണിയിൽ വീഴില്ലെന്നും ജർമ്മൻ പ്രതിരോധ മന്ത്രി പറഞ്ഞു.

അതിനിടയിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ യുദ്ധം ഒഴിവാക്കാൻ പറ്റാത്ത ഒന്നാണെന്ന വാദവുമായി റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്പുട്നിക്കിന്റെ എഡിറ്റർ ഇൻ ചീഫ് മാരഗരിറ്റ സിമോന്യാൻ രംഗത്തെത്തി. നടക്കാൻ പോകുന്നത് പരമ്പരാഗത രീതിയിലുള്ള യുദ്ധമായിരിക്കില്ല എന്നും, വിവരസാങ്കേതിക വിദ്യാ നെറ്റ്‌വർക്കുകൾക്ക് മേൽ പോരാടുന്ന സൈബർ യുദ്ധമായിരിക്കും എന്നും അവർ മുന്നറിയിപ്പ് നൽകി.