മോസ്‌കോ: ലക്ഷക്കണക്കിന് പേരുടെ ജീവിനെടുത്ത കോവിഡ് മഹാമാരിയോടുള്ള മനുഷ്യന്റെ പോരട്ടത്തിൽ ശുഭവാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവരുന്നത്. ദിവസങ്ങൾക്ക് മുമ്പ് 90 ശതമാനം ഫലപ്രദമായ വാക്‌സിനാണ് ഫൈസർ എന്ന വിഖ്യാത മരുന്നു കമ്പനി വികസിപ്പിച്ചതെങ്കിൽ, യുഎസ് ബയോടെക്ക്- ഡ്രഗ് കമ്പനിയായ മോഡേർണയുടെ കോവിഡ് വാക്‌സീൻ 94.5% ഫലപ്രദമാണെന്ന് റിപ്പോർട്ട്. പക്ഷേ ഇപ്പോൾ റഷ്യയിൽനിന്നും ശാസ്ത്രലോകം ചർച്ച ചെയ്യുന്ന ഒരു പുതിയ വാക്സിന്റെ വാർത്തകൾ പുറത്തുവന്നിരക്കയാണ്. ശീതീകരണ സംവിധാനം ആവശ്യമില്ലാത്ത വാക്‌സീൻ വികസിപ്പിക്കുമെന്ന് റഷ്യ അറിയിച്ചിരിക്കുന്നത്. ശീതീകരണ സൗകര്യമില്ലെങ്കിലും വലിയ അളവിൽ വിദൂര സ്ഥലങ്ങളിലേക്ക് ഉൾപ്പെടെ എത്തിക്കാൻ സാധിക്കുന്ന കോവിഡ് വാക്സീനാകും വികസിപ്പിക്കുക.വാക്സീൻ സംഭരണത്തിനും വിതരണത്തിനും ശീതീകരിച്ച സംവിധാനം ഉറപ്പാക്കുകയെന്നതു വളരെ വലിയ വെല്ലുവിളിയാണ്. ഇതുകൊണ്ടുതന്നെയാണ് വാക്സിന് ചെലവ് കൂടുന്നതും. അതുകൊണ്ട് റഫ്രിജറേഷൻ ആവശ്യമല്ലാത്ത വാക്സിൻ വന്നാൽ അതിന് വിലയും കുറവായിരിക്കും. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് ഇതായിരിക്കും സാമ്പത്തികമായി ഗുണം ചെയ്യുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓരോ വാക്സീനും വ്യത്യസ്ത താപനിലയിലാണു സൂക്ഷിക്കേണ്ടത്. ഓക്സ്ഫഡ് വാക്സീന് 2 മുതൽ മൈനസ് 8 ഡിഗ്രി സെൽഷ്യസ് വരെ വേണമെങ്കിൽ, റഷ്യയുടെ സ്പുട്നിക് വാക്സീന് മൈനസ് 18 ഡിഗ്രി സെൽഷ്യസ് എങ്കിലും വേണം. ഫൈസറിന്റെ വാക്സീൻ സൂക്ഷിക്കേണ്ടത് മൈനസ് 70 ഡിഗ്രി സെൽഷ്യസിലാണ്. നിലവിൽ ഈ താപനില അന്റാർട്ടിക്കയിലെ ശൈത്യകാലത്താണ് ഉണ്ടാവുക.
ദരിദ്ര രാജ്യങ്ങള സംബന്ധിച്ച് ശീതീകരണ സംവിധാനങ്ങൾ ഒരുക്കുകയെന്നത് എളുപ്പമല്ല. സ്റ്റാൻഡേർഡ് റെഫ്രിജറേറ്റർ താപനിലയായ 28 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാൻ സാധിക്കുന്ന സ്പുട്നിക് വാക്സീന്റെ വകഭേദമാണ് വികസിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

നിലവിൽ യുഎസ് കമ്പനിയായ മോഡേർണയുടെ വാക്സീന് ഇത്തരം മേന്മ അവകാശപ്പെടാവുന്നതാണ്. സ്റ്റാൻഡേർഡ് റെഫ്രിജറേറ്റർ താപനിലയായ 28 ഡിഗ്രി സെൽഷ്യസിൽ 30 ദിവസം വരെ സൂക്ഷിക്കാം. മൈനസ് 20 ഡിഗ്രി താപനിലയിൽ ആറു മാസം വരെയും സൂക്ഷിക്കാം.കോവിഡ് വാക്സീൻ സ്പുട്നിക്5ന് ഇന്ത്യയിൽ അവസാനഘട്ട പരീക്ഷണങ്ങൾ നടത്താൻ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനും (ആർഡിഐഎഫ്) ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡിനും അനുമതി ലഭിച്ചിരുന്നു. ഇന്ത്യയിൽ സ്പുട്‌നിക് വാക്‌സീന്റെ വലിയ തോതിലുള്ള പരീക്ഷണങ്ങൾ ആദ്യം പ്രഖ്യാപിച്ചെങ്കിലും ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നില്ല

പുതിയ കരാർ പ്രകാരം 1500 പേർ പങ്കെടുക്കുന്ന രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണങ്ങളാണ് ഇന്ത്യയിൽ നടത്തുകയെന്ന് ആർഡിഐഎഫ് പറഞ്ഞു. ഡോ. റെഡ്ഡീസ് ആണു രാജ്യത്തു ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതും വിജയകരമായാൽ വാക്സീൻ വിതരണം ചെയ്യുന്നതും. ഡോ. റെഡ്ഡീസിന് 100 ദശലക്ഷം (10 കോടി) ഡോസുകളാണ് ആർഡിഐഎഫ് നൽകുക. വാക്‌സീനു റെഗുലേറ്ററി അംഗീകാരം നൽകുന്ന ആദ്യ രാജ്യമാണു റഷ്യ.