മോസ്‌കോ: യൂട്യൂബ് ലൈവ് ചെയ്യുന്നതിനിടെ ഒന്നര ലിറ്റർ വോഡ്ക കുടിച്ച് 60 കാരൻ മരിച്ചു. റഷ്യയിലാണ് സംഭവം. പ്രാദേശിക മാധ്യമ റിപ്പോർട്ടുകളിൽ യൂറി ഡഷേച്ച്കിൻ എന്നയാളാണ് മരിച്ചത്. ഇയാൾക്ക് മദ്യപാനത്തിന് പകരമായി യൂട്ഊബർ പണം വാഗ്ദാനം ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

സാഹസിക പ്രവൃത്തികളുടെ തത്സമയസംപ്രേഷണം സ്ഥിരമായി ചെയ്യുന്ന യൂട്യൂബ് ചാനലിന്റെ നിർദ്ദേശപ്രകാരമായിരുന്നു 'ഗ്രാൻഡ് ഫാദർ' എന്ന അപരനാമത്തിലറിപ്പെട്ടിരുന്ന യൂറി ഡഷേച്ച്കിൻ ഇത്രയധികം അളവിൽ വോഡ്ക കഴിച്ചതെന്നാണ് റിപ്പോർട്ട്. വൻതുകയായിരുന്നു ലൈവായി മദ്യപിക്കുന്നതിന് യൂറിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.

ഒന്നര ലിറ്റർ വോഡ്ക അകത്താക്കിയതിന് പിന്നാലെ കുഴഞ്ഞുവീണ യൂറി തൊട്ടുപിന്നാലെ മരിച്ചതായി സ്ഥിരീകരിച്ചു. പ്രേക്ഷകരുടെ കൺമുന്നിൽ തന്നെയുള്ള മരണത്തിന് ശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ ലൈവായി തന്നെ തുടരുന്നുണ്ടായിരുന്നു. ഡഷേച്ച്കിനെ പിന്നീട് സ്മോലെൻസ്ക് നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സുരക്ഷാ സേന ഇക്കാര്യം പരിശോധിക്കുന്നുണ്ട്. എന്നിരുന്നാലും, വോഡ്കയുടെ അമിത ഉപഭോഗം മൂലമാണ് റഷ്യൻകാരൻ മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല.

അമിതമായി മദ്യം ഉള്ളിലെത്തിയതാണോ, അതോ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടു. സാമൂഹികമാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങൾ സ്ട്രീം ചെയ്യുന്നത് നിരോധിക്കണമെന്ന് സെനറ്റർ അലക്‌സി പുഷ്‌കോവ് ആവശ്യപ്പെട്ടു.