ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം ഉണ്ടായ സാഹചര്യത്തിൽ ഇന്ത്യയിലെ ഇസ്രയേൽ എംബസിക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും സംരക്ഷണം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സംഭവം ഇന്ത്യ ഗൗരവമായി അന്വേഷിക്കുകയാണെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ എംബസിക്ക് പുറത്തുള്ള സ്ഫോടനത്തെക്കുറിച്ച് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസിയോട് സംസാരിച്ചുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഞങ്ങൾ ഇത് ഗൗരവമായി കാണുന്നു. ഇസ്രയേൽ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പൂർണ്ണ പരിരക്ഷ നൽകുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകി. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കുറ്റവാളികളെ കണ്ടെത്താനുള്ള എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം 5.15 ഓടെയാണ് ഡൽഹി അബ്ദുൾ കലാം റോഡിലെ ഇസ്രയേൽ എംബസിക്ക് മുന്നിലുള്ള നടപ്പാതയിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ അഞ്ചു കാറുകളുടെ ചില്ലുകൾ തകർന്നു. സ്‌ഫോടനത്തിൽ ആർക്കും പരിക്കില്ല. ഐഇഡിയെന്ന് സംശയിക്കുന്ന സ്ഫോടകവസ്തു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് നടപ്പാതയിൽ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു.