കോട്ടയം: തെരഞ്ഞെടുപ്പിൽ സമുദായത്തിന്റെ നയം സമദൂരം തന്നെയായിരിക്കുമെന്ന വ്യക്തമായ സൂചനയുമായി എൻഎസ്എസ്. ശബരിമല വിഷയത്തിൽ മൂന്ന് മുന്നണികളും നോട്ടമിട്ടിരിക്കുന്നത് വിശ്വാസികളുടെ വോട്ടിൽ മാത്രമാണെന്ന് എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നു. ശബരിമല വിഷയത്തിൽ മൂന്ന് മുന്നണികളെയും വിമർശിക്കുകയാണ് എൻഎസ്എസ്. നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ മുന്നണികൾ രാഷ്ട്രീയ നേട്ടത്തിനായി ശബരിമലയെ ഉപയോഗിക്കുകയാണെന്നും എൻഎസ്എസ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

സുപ്രീം കോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ വിശ്വാസികളെ സ്വാധീനിക്കുവാൻ വേണ്ടിയുള്ള പുതിയവാദഗതികളുമായി രാഷ്ട്രീയകക്ഷികൾ രംഗപ്രവേശം ചെയ്തിരിക്കുന്നത് കൗതകകരമാണ്. കേന്ദ്രഭരണം കയ്യിലിരിക്കെ തന്നെ ബിജെപിക്ക് ഒരു നിയമനിർമ്മാണം നടത്തിതീർക്കാവുന്ന പ്രശ്‌നം മാത്രമായിരുന്നില്ലേ ഇത്? പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി യുഡിഎഫിന് നിയമസഭയിൽ ബില്ല് അവതരിപ്പിക്കാമായിരുന്നു. അതിന് പകരം അധികാരത്തിൽ വന്നാൽ വിശ്വാസികൾക്ക് വേണ്ടി നിയമനിർമ്മാണം നടത്തുമെന്ന് പറയുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളത്?. വിശ്വാസം സംരക്ഷിക്കണമെന്ന് സംസ്ഥാനം ഭരിക്കുന്ന സർക്കാരിന് താത്പര്യമുണ്ടെങ്കിൽ സുപ്രീം കോടതിയിൽ അവർ സമർപ്പിച്ച സത്യവാങ്മൂലം തിരുത്തിക്കൊടുക്കാമായിരുന്നെന്നും വാർത്താ കുറിപ്പിൽ പറയുന്നു.