പന്തളം: ശബരിമലയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ തിരുവാഭരണ ഘോഷയാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വം ബോർഡ്. ആചാര പാലനം മാത്രമാകും ഘോഷയാത്രയിലൂടെ നടക്കുക എന്ന സൂചനയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു നൽകുന്നത്. പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ജനുവരി 12 നാണ് തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെടുന്നത്.

അകമ്പടിക്ക് 100 പേരെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ തിരുവാഭരണ പേടക വാഹകരും തമ്പുരാന്റെ പല്ലക്ക് ചുമട്ടുകാരും ഉൾപ്പെടും. തിരുവാഭരണ ഘോഷയാത്ര സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പന്തളത്ത് ദേവസ്വം ഹാളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. ആരോഗ്യ വകുപ്പിന്റെയും ഹൈക്കോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ഘോഷയാത്രയിൽ വരുന്നവർ ആർടിപി സിആർ ടെസ്റ്റ് നടത്തണം. തിരുവാഭരണം കടന്നു പോകുന്ന പ്രദേശങ്ങളിൽ സ്വീകരണം ഉണ്ടാവില്ല. വലിയകോയിക്കൽ ക്ഷേത്രത്തിൽ ജനുവരി 12 ന് ദർശനമുണ്ടാവില്ല. തിരുവാഭരണം 11ന് ക്ഷേത്രത്തിൽ കൊണ്ടുവരും. ഉച്ചയ്ക്ക് ഒന്നിന് ഒരു മണിക്ക് ഘോഷയാത്ര പുറപ്പെടും. ഒരിടത്തും സ്വീകരണം ഉണ്ടാകില്ല. തിരുവാഭരണ പേടകങ്ങൾ വഴിയിൽ തുറന്നു വയ്ക്കില്ല. ഘോഷയാത്ര പുറപ്പെടുന്ന സമയത്ത് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ഭക്തജനങ്ങളടെ കൂട്ടം അനുവദിക്കില്ല.

തിരികെ വരുംമ്പോൾ പെരുനാട് അയ്യപ്പക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് മാത്രം ചാർത്തും. മകരവിളക്കിന് ശബരിമലയിൽ 5000 പേരെ അനുവദിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ആചാരാനുഷ്ഠാനങ്ങൾക്ക് മാറ്റമുണ്ടാവില്ലന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.