ന്യൂഡൽഹി: ന്യൂസീലന്റ്-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ സമയക്രമം ചോദ്യം ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ട്-ന്യൂസീലന്റ് പരമ്പര നടത്താമായിരുന്നുവെന്നും ഇംഗ്ലണ്ടിനെതിരേ രണ്ട് ടെസ്റ്റുകൾ കളിച്ച് എത്തുന്നത് ഫൈനലിൽ ന്യൂസീലന്റിന് മുൻതൂക്കം നൽകുമെന്നും സച്ചിൻ അഭിപ്രായപ്പെട്ടു.

സച്ചിൻ പറയുന്നതിങ്ങനെ... ''ഇംഗ്ലണ്ട്-ന്യൂസിലന്റ് ടെസ്റ്റ് പരമ്പര എപ്പോഴാണ് തീരുമാനിച്ചതെന്ന് എനിക്ക് അറിയില്ല. എന്നാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നേരത്തെ തീരുമാനിച്ചതാണ്. അതായത് കിവീസ് ഫൈനലിൽ സ്ഥാനമുറപ്പിക്കുന്നതിനും മുമ്പായിരുന്നുവത്. ഇംഗ്ലണ്ടിലെ സാഹര്യങ്ങൾ ഇന്ത്യൻ കളിക്കാർക്ക് പൂർണമായും അപരിചിതമല്ല.

ഇന്ത്യൻ ടീം ഇൻട്രാ സ്‌ക്വാഡ് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നേരിയ മുൻതൂക്കം കിവീസിനാണ്. കാരണം അവർ ഇപ്പോൾ തന്നെ രണ്ട് ടെസ്റ്റുകൾ കളിച്ചു. ഫൈനലിന് ശേഷം ന്യൂസിലൻഡിന്റെ ഇംഗ്ലണ്ട് പര്യടനം സംഭവിച്ചിരുന്നെങ്കിൽ ഈ പ്രശ്നമില്ലായിരുന്നു. ചിലപ്പോൾ യാദൃശ്ചികമായി സംഭവിച്ചതാകാം.'' സച്ചിൻ പറഞ്ഞു.

പല ഘട്ടങ്ങളായി ഇംഗ്ലണ്ടിൽ കളിച്ച പരിചയം ഇന്ത്യൻ താരങ്ങൾക്കുണ്ട്. ടെസ്റ്റിലായാലും ഇന്ത്യ എ ടീമിലായാലും. അതിനാൽ ഇംഗ്ലണ്ടിലെ സാഹര്യങ്ങൾ ഇന്ത്യൻ കളിക്കാർക്ക് പൂർണമായും അപരിചിതമല്ല. സച്ചിൻ വ്യക്തമാക്കി.