ലക്‌നൗ: ക്ഷേത്രത്തിനുള്ളിൽ പൂജാരിയെ വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ ആഗ്രയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. 29കാരനായ ജിത്തു എന്ന യുവാവ് കോടാലി ഉപയോഗിച്ച് 55 കാരനായ ശിവ് ഗിരിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു.

ക്ഷേത്രത്തിലെ പൂജാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. രാത്രിയിൽ പൂജാരി ശിവ് ഗിരിയെ 29കാരനായ യുവാവ് ജിത്തു കണ്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്തപ്പോൾ ക്ഷേത്രത്തിലെ പൂജാരിയെ കൊലപ്പെടുത്തിയത് താനാണെന്ന് യുവാവ് കുറ്റസമ്മതം നടത്തി.

മദ്യപിച്ച ശേഷം കൂട്ടുകാർക്കൊപ്പം രാത്രിയിൽ ക്ഷേത്രത്തിൽ പോയി. ക്ഷേത്രത്തിൽ കയറുന്നതിൽ പൂജാരി എതിർപ്പ് ഉന്നയിച്ചു. ഇത് രൂക്ഷമായ വാക്കുതർക്കത്തിലേക്ക് നയിച്ചു. കുപിതനായ യുവാവ് പൂജാരിയെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.