കോഴിക്കോട്: എന്റെ തങ്കു പൂച്ചേ.. മിട്ടു പൂച്ചേ... എന്നു വിളിച്ചെത്തിയ സായി ശ്വേത ടീച്ചറിനെ ആരും മറന്നിട്ടില്ല. ഇന്നും മലയാളക്കരയിലെ മിന്നും താരമാണ് ടീച്ചർ. കഴിഞ്ഞ വർഷം കുട്ടികളെ ഭംഗിയായി പഠിപ്പിച്ച് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയ ടീച്ചർക്ക് ഇപ്പോൾ ഹരം പൂച്ചകളല്ല, ആനകളാണ്.

വിക്ടേഴ്‌സ് ചാനലിൽ പൂച്ചകളുമായിട്ടാണ് ഒന്നാംക്ലാസിലെ കുട്ടികളെ കാണാൻ സായി ടീച്ചർ എത്തിയത്. ഈണത്തിൽ താളത്തിൽ കൊഞ്ചിച്ച് കുഞ്ഞുങ്ങളെ തൊടാതെ തൊട്ട് ടീച്ചർ ക്ലാസ് പൂർത്തിയാക്കി. പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹവുമായിരുന്നു. അങ്ങനെ ആ സ്വപ്നവും നടന്നു എന്ന തലക്കെട്ടോടെ സായി ടീച്ചർ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

വീടിനടുത്തുള്ള ഗണേശൻ എന്ന ആനയുടെ പുറത്തുകയറുന്നതിന്റെയും കയറിക്കഴിഞ്ഞതിന്റെയും ദൃശ്യങ്ങളാണ് പകർത്തി ഫേസ്‌ബുക്കിലിട്ടിട്ടുള്ളത്. 'ആനയെ പണ്ടുമുതലേ ഭയങ്കര ഇഷ്ടമാണ്. കുറേക്കാലമായി ആഗ്രഹിക്കുന്നതാണ് ആനപ്പുറത്ത് കയറണം എന്നത്. ആന ഇണക്കമുള്ളതാണ്. അങ്ങനെയാണ് ആനപ്പുറത്ത് കയറുകയെന്ന സ്വപ്നം സാധ്യമായതെന്നും' സായിശ്വേത പറയുന്നു. ഗണേശൻ എന്ന ആനയ്ക്ക് സായി ശ്വേത ഭക്ഷണം കൊടുക്കുന്നതും സ്‌നേഹത്തോടെ തുമ്പിക്കൈയിൽ ഉമ്മവെക്കുന്നതും ചേർത്തുപിടിക്കുന്നതുമായ വീഡിയോയും സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് മണിക്കൂർ ആനയ്ക്ക് സമീപത്ത് സമയം ചെലവഴിച്ചും തീറ്റ കൊടുത്തും ഇണങ്ങിയ ശേഷമാണ് ആനപ്പുറത്ത് കയറിയിട്ടുള്ളതെന്നും സായി ശ്വേത പറയുന്നു. ആനയോടുള്ള ഇഷ്ടമുണ്ടായാൽ ആനപ്പുറത്ത് കയറാനുള്ള ധൈര്യം താനേ വരുമെന്നും സായി പറയുന്നുണ്ട്.

വിക്ടേഴ്‌സ് ചാനലിന്റെ വീഡിയോ വൈറലായതിന് പിന്നാലെ സായി ശ്വേതയെ തേടി മറ്റ് പല അവസരങ്ങളും ലഭിച്ചിരുന്നു. ഇതിലൊന്ന് കെഎസ്എഫ്ഇയുടെ പരസ്യമായിരുന്നു. എന്നാൽ അദ്ധ്യാപനത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അഭിനയത്തിലേക്കില്ലെന്നും സായി ശ്വേത വ്യക്തമാക്കിയിരുന്നു. തന്റെ അദ്ധ്യാപികമരാണ് തനിക്ക് അദ്ധ്യാപനത്തിലേക്ക് വരാനുള്ള പ്രചോദനമെന്നും ശ്വേത നേരത്തെ തുറന്നു പറഞ്ഞിരുന്നു.

കോഴിക്കോട് വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ എൽ പി സ്‌കൂൾ അദ്ധ്യാപികയായ സായി ടീച്ചർ.നീണ്ട വർഷം അദ്ധ്യാപനത്തിൽ പരിചയമൊന്നും ടീച്ചർക്കില്ല. എന്നാൽ സംസ്ഥാനത്ത് ആദ്യമായി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈനായി ക്ലാസെടുത്ത് ടീച്ചർ മലയാളികളുടെ അംഗീകാരം പിടിച്ചുപറ്റി.

വിദ്യാർത്ഥിനിയായിരുന്നപ്പോൾ മോണോ ആക്ട്, നാടോടി നൃത്തം ഉൾപ്പെടെയുള്ള മത്സരങ്ങളിൽ സമ്മാനം കരസ്ഥമാക്കിയ ടീച്ചർ അതിമനോഹരമായ ക്ലാസിലൂടെ കുട്ടികളുടെ മനസ്സിലേക്കാണ് നടന്നു കയറിയത്. വിദേശത്ത് ജോലിയുള്ള പനയുള്ളതിൽ ദിലീപിന്റെ ഭാര്യയാണ് ടീച്ചർ. പൂച്ചയുടെ കഥ അവതരിപ്പിച്ചാണ് അദ്ധ്യാപിക പിഞ്ചു കുട്ടികളെ ആകർഷിക്കുകയും പിടിച്ചിരുത്തുകയും ചെയ്തത്. ക്ലാസ് ആരംഭിച്ചതോടെ വീടുകളിലെ മുതിർന്നവരും ടീ വിക്ക് മുമ്പിലെത്തുന്ന കാഴ്ചയായിരുന്നു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഒന്നിച്ചിരുന്നാണ് ടീച്ചറുടെ ക്ലാസ് കണ്ടത്. കൊച്ചു കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ടീച്ചർ അവതരണവുമായി മുന്നേറിയപ്പോൾ പുഞ്ചിരിയോടെ കുട്ടികൾ ക്ലാസിൽ മുഴുകി.