കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചനു വേണ്ടി കള്ളം പറഞ്ഞവരെല്ലാം കുടുങ്ങു. ഔഡി കാറിന്റെ ഉടമയെ ചോദ്യം ചെയ്യും. സൈജുവിന്റെ സുഹൃത്ത് കൂടിയായ ഫെബി ജോൺ എന്ന തൃശ്ശൂർ സ്വദേശിയാണ് കടുങ്ങുന്നത്. സൈജുവിന്റെ ചില ലഹരി പാർട്ടികളിൽ ഇയാളും പങ്കെടുത്തിരുന്നു. മുൻ മിസ് കേരളയുടെ മരണത്തിന് പിന്നിൽ ദുരൂഹമായി നിൽക്കുന്ന ഓഡി കാറിന്റെ വിശദാംശങ്ങൾ പുറത്തു വന്നിരുന്നു. കെഎൽ 40 ജെ 3333 എന്ന ഓഡി കാറിന്റെ രജിസ്ട്രേഷൻ ഫെബി പോളിന്റെ പേരിലാണ്. കോഴിക്കോട് നടക്കാവ് ഫയർ ആൻഡ് സേഫ്റ്റി ഏജൻസി നടത്തുന്ന വ്യക്തിയാണ് ഫെബി. ഫെബിയുടെ പേരിലാണ് കാറെങ്കിലും സൈജുവിന്റെ കൈവശമായിരുന്നു ഇത്. ഈ ഫെബി പോളാണ് ഇപ്പോൾ ഫെബി ജോണാകുന്നത്.

സ്വന്തം പേരിലുള്ള ഔഡി കാർ സൈജുവിന് ഉപയോഗിക്കാനായി ഫെബി കൊടുത്തിരിക്കുകയായിരുന്നു. കാർ 20 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്നും എന്നാൽ രജിസ്ട്രേഷൻ മാറ്റിയില്ലെന്നുമാണ് സൈജു ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തില്ല. ഫെബിയും സൈജുവും അടുത്ത സുഹൃത്തുക്കളാണെന്നും ഫെബിയുടെ സുഹൃത്തുക്കൾക്കായി സൈജു പാർട്ടി ഒരുക്കി നൽകിയതുമാണ് സംശയങ്ങൾക്ക് കാരണം. കാക്കനാട് ഫ്‌ളാറ്റിൽ നടത്തിയ പാർട്ടിയിൽ വനിതാ ഡോക്ടർ അടക്കം നിരവധി പേർ പങ്കെടുത്തെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിയണമെങ്കിൽ ഫെബിയുടെ മൊഴി രേഖപ്പെടുത്തണം. ഫെബിയും മയക്കുമരുന്ന് കേസിൽ പ്രതിയാകും.

ബാങ്കുകളെ പറ്റിച്ച് ലോൺ നേടാനുള്ള സൈജുവിന്റെ തന്ത്രമാണ് ഓഡി കാർ ഫെബിയുടെ പേരിലാകാനുള്ള കാരണം എന്ന് ഇയാൾ മറുനാടനോടും പറഞ്ഞിരുന്നു. കൃത്യമായ കരാറുണ്ടാക്കിയാണ് കാറു വാങ്ങിയതെന്നും ഇപ്പോൾ ഇടപ്പള്ളിയിലാണ് താമസമെന്ന് അന്ന് അവകാശപ്പെട്ടിരുന്ന ഫെബി മറുനാടനോട് പറഞ്ഞിരുന്നു. അർക്കിടെക്ടാണ് സൈജു. സൈജുവിന്റെ സഹോദരൻ സോണി. രണ്ടു പേരുടേയും അടുത്ത സുഹൃത്താണ് ഫെബി. ഓഡി കാർ വാങ്ങുകയെന്നത് സൈജുവിന്റെ സ്വപ്നമായിരുന്നു. 13 ലക്ഷം രൂപ കൈയിലുണ്ടായിരുന്നു. ആ സമയം ഏഴ് ലക്ഷം രൂപ വായ്പ കൂടി ഈ കാർ വാങ്ങാൻ അനിവാര്യമായിരുന്നു. സെക്കന്റ് ഹാൻഡ് കാറാണ് വാങ്ങിയത്. ഇതിന് വേണ്ടി ലോൺ എടുക്കാൻ സിബിൽ പ്രശ്നങ്ങൾ സൈജുവിന് തടസ്സമായി. ഇതു മറി കടക്കാനാണ് ഫെബി പോളിന്റെ പേരിൽ വാഹനം വാങ്ങിയത് എന്നായിരുന്നു അന്ന് പറഞ്ഞത്. ഇതെല്ലാം കള്ളമാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

ഏഴ് ലക്ഷം രൂപയ്ക്ക് 32,000 രൂപയാണ് മാസം ലോൺ തുക അടയ്ക്കേണ്ടത്. ഈ തുക മുടങ്ങിയാൽ കാർ ഫെബി പോളിന്റെ പേരിലാകും എന്ന തരത്തിലായിരുന്നു കരാർ. കഴിഞ്ഞ വർഷമാണ് കാർ വാങ്ങിയത്. ഒരു തവണ പോലും സൈജു ഇത് മുടക്കിയതുമില്ല. താനും സൈജുവുമായുള്ളത് പ്രൊഫഷണൽ ബന്ധമാണെന്ന് ഫെബി പോളും സമ്മതിച്ചിട്ടുണ്ട്. തന്റേയും സൈജുവിന്റേയും കുടുംബങ്ങൾ തമ്മിലും ബന്ധമുണ്ടെന്നും ഫെബി പോൾ കൂട്ടിച്ചേർക്കുന്നു. അതിവേഗത്തിൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്ന മാന്യമായ സ്വഭാവമാണ് സൈജുവിന്റേതെന്നും ഫെബി പറഞ്ഞിരുന്നു. ലഹരി മാഫിയാ തലവനെയാണ് നല്ലപിള്ളയാക്കാൻ അന്ന് ഫെബി ശ്രമിച്ചത്. മോഡലുകളുടെ കേസിൽ സൈജു കുടുങ്ങരുതെന്ന ബോധപൂർവ്വമായ ഇടപെടലായിരുന്നു അത്. അപകട ശേഷം സൈജുവിനെ ബന്ധപ്പെട്ടുവെന്നും ഫെബി സമ്മതിച്ചിരുന്നു.

നമ്പർ 18 ഹോട്ടലിലെ പാർട്ടിയിൽ എല്ലാവരും ഒരുമിച്ചു കണ്ടിരുന്നു. അതിന് ശേഷം മദ്യപിച്ച് വണ്ടി ഓടിക്കുന്നത് തടഞ്ഞു. തന്റെ വീട്ടിൽ താമസിപ്പിക്കാമെന്ന് വാഗ്ദാനവും ചെയ്തു. എന്നാൽ അവർ അത് നിരസിച്ചു. ഒരേ വഴിയിലായിരുന്നു അവരുടെ യാത്ര. അതുകൊണ്ട് ആ കാറിന് പിന്നിൽ സൈജുവുമുണ്ടായിരുന്നു-നേരത്തെ ഫൈബി പോൾ വിശദീകരിച്ചത് ഇങ്ങനെയാണ്. സൈജു വാഹനത്തിൽ ഒറ്റയ്ക്കായിരുന്നു. അവരെ സാഹായിക്കാൻ പോയാണ് സൈജു കുടുങ്ങിയതെന്നും ഫെബി പറഞ്ഞിരുന്നു. അന്ന് സൈജുവിന്റെ ലഹരി ഇടപാടുകൾ പൊലീസ് കണ്ടെത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഈ പറഞ്ഞ കള്ളങ്ങൾക്കെല്ലാം ഫെബിക്ക് വലിയ വില നൽകേണ്ടി വരും.

ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും കെ.എൽ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡികാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. ഹോട്ടലിൽ നിന്നും ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയതിനെ തുടർന്നാണ് സൈജുവിനെതിരെ അന്വേഷണം വന്നത്.

സൈജു എം. തങ്കച്ചൻ ഉപയോഗിച്ചിരുന്ന ഔഡി കാറിലുള്ളത് നക്ഷത്ര വേശ്യാലയത്തെ വെല്ലുന്ന സംവിധാനങ്ങളായിരുന്നു. ഈ കാറിലേക്ക് മോഡലുകളെ നിർബന്ധിച്ച് കയറ്റാനായിരുന്നു ചെയ്സിങ്. ഇത് മനസ്സിലാക്കിയാണ് അതിവേഗം കാർ പാഞ്ഞതും അപകടത്തിൽപ്പെട്ടതും. എങ്ങനേയും സൈജുവിൽ നിന്ന് രക്ഷപ്പെടാനായിരുന്നു അവർ ആഗ്രഹിച്ചിരുന്നത്. ഒടുവിൽ ആരാണ് സൈജുവെന്ന് പൊലീസ് തിരിച്ചറിയുകയാണ്. ആ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഒരു ഡസനോളം ഗർഭനിരോധന ഉറകൾ, ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകൾ, ഡിക്കിയിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികൾ, ഡി.ജെ പാർട്ടിക്ക് ഉപയോഗിക്കുന്ന മൈക്രോഫോൺ- മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കാറിൽ നിന്ന് കണ്ടെത്തി. സൈജുവിന്റെ ഫോണിൽ ഞെട്ടിക്കുന്ന തെളിവുകളുമുണ്ടായിരുന്നു. പല യുവതികളേയും മയക്കു മരുന്ന് നൽകി ഇയാൾ ചൂഷണം ചെയ്തിരുന്നു.

ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ഭാര്യ നേരത്തെ ഇയാളിൽനിന്ന് അകന്നിരുന്നു. സഹോദരൻ മാവേലിക്കരയിലാണ് താമസം. ബന്ധുക്കളാരും ഇയാളെത്തേടി എത്തിയിട്ടില്ല. 20 ലക്ഷം രൂപയ്ക്ക് തൃശൂർ സ്വദേശിയിൽനിന്നാണ് സൈജു കാർ വാങ്ങിയത്. കാറിന്റെ ഉമസ്ഥാവകാശം കൈമാറിയിട്ടില്ല. ഇതിന് പിന്നിൽ ലോണെടുക്കൽ കഥ പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം കളവാണെന്ന സൂചനകളാണ് ലഭിക്കുന്നത്. മയക്കു മരുന്ന് മാഫിയയുമായി അടുത്ത ബന്ധമാണ് സൈജുവിനുള്ളത്.