ലണ്ടൻ: വാക്സിന്റെ കാര്യക്ഷമതയ്ക്ക് നേരെ ചോദ്യചിഹ്നം ഉയർത്തി വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവെദിന് കോവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങുന്നതിനു തൊട്ടു മുൻപായി ജാവെദ് ഡൗണിങ് സ്ട്രീറ്റിൽ എത്തി ദീർഘനേരം ബോറിസ് ജോൺസനുമായി മുഖാമുഖം സംഭാഷണം നടത്തിയിരുന്നു. നിരവധി മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരമനുസരിച്ച് പകുതിയിലേറെ മന്ത്രിമാർ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്.

വെള്ളിയാഴ്‌ച്ച ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജാവെദ് ലാറ്ററൽ ടെസ്റ്റിന് വിധേയനാവുകയായിരുന്നു.അതിൽ പോസിറ്റീവ് കാണിച്ചതോടെ സെൽഫ് ഐസൊലേഷനിൽ പോയി കൂടുതൽ വിശ്വാസ്യയോഗ്യമായ പി സി ആർ ടെസ്റ്റിന് വിധേയമായി. തുടർന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ അത്ര ഗുരുതരമല്ലെന്നാണ് ജാവെദ് പറഞ്ഞത്. വെള്ളിയാഴ്‌ച്ച ഡൗണിങ് സ്ട്രീറ്റിലെ മീറ്റിംഗിൽ പങ്കെടുത്ത് മടങ്ങവേയാണ് ജാവെദിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.

അതിനിടയിൽ എൻ എച്ച് എസ് കോവിഡ് ആപ്പിന്റെ നിർദ്ദേശാനുസരണം നിരവധിപേർ സെല്ഫ് ഐസൊലേഷനിൽ പോകുന്നതിനാൽ സ്‌കൂളുകൾ, ഗതാഗത സംവിധാനങ്ങൾ എന്നിവയുൾപ്പടെ നിരവധി മേഖലകളിൾ ജീവനക്കാർക്ക് ക്ഷാമം നേരിടുന്നതായി റീപ്പോർട്ടുകൾ പുറത്തുവരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയവരുമായി സംബർക്കത്തിൽ ഏർപ്പെടുന്നവർ നിർബന്ധമായും ക്വാറന്റൈനിൽ പോകണം എന്നാണ് ആപ്പ് നിർദ്ദേശിക്കുന്നത്. ലോക്ക്ഡൗൺ പിൻവലിക്കാൻ കേവലം ഒരു ദിവസം മാത്രം ബാക്കി നിൽക്കേ, ഈ ആപ്പ്ന്റെ അധിക സെൻസിറ്റിവിറ്റി മാറ്റിയില്ലെങ്കിൽ കൂടുതൽ പേർ ഇത്തരത്തിൽ സെൽഫ് ഐസൊലേഷന് വിധേയമാകാനുള്ള സാധ്യതയുണ്ടെന്നും ഇത് ഭക്ഷ്യക്ഷാമം ഉൾപ്പടെയുള്ള ഗുരുതര പ്രശ്നങ്ങൾക്ക് വഴിതെളിച്ചേക്കാമെന്നും വ്യവസായ രംഗത്തെ പ്രമുഖർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

കൺട്രോൾ റൂം ജീവനക്കാർ ഐസൊലേഷനിൽ പോയതിനാൽ ഇന്നലെ ലണ്ടൻ അണ്ടർഗ്രൗണ്ട് അടച്ചിടേണ്ടതായി വന്നു. വിദ്യാർത്ഥികളെ ആപ്പ് പിങ് ചെയ്താൽ ഒഴിവുകാല വിനോദയാത്രകൾ മുടങ്ങിയേക്കുമെന്ന ഭയത്താൽ വിദ്യാർത്ഥികളെ രക്ഷകർത്താക്കൾ സ്‌കൂളുകളീലേക്ക് വിടാതെയായി എന്ന് ടീച്ചേഴ്സ് യൂണിയനും പറയുന്നു. അതേസമയം ബീറ്റ വകഭേദം പടർന്ന് പിടിക്കാൻ ആരംഭിച്ചതോടെ ഫ്രാൻസിനെ റെഡ് ലിസ്റ്റിലേക്ക് മാറ്റിയേക്കും എന്നറിയുന്നു. വാക്സിന്റെ രണ്ടു ഡോസുകൾ എടുത്തവർ വിദേശയാത്രകഴിഞ്ഞെത്തിയാൽ ക്വറന്റൈൻ വേണ്ടെന്ന ഇളവിൽ നിന്നും ഫ്രാൻസിനെ മാറ്റിക്കഴിഞ്ഞു.

സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് മാറ്റ് ഹാൻകോക്ക് രാജിവച്ചതിനെ തുടർന്ന് മൂന്ന് ആഴ്‌ച്ചകൾക്ക് മുൻപ് മാത്രമാണ് ജാവെദ് ഹെൽത്ത് സെക്രട്ടറി ആയ്ത്. രോഗബാധ സ്ഥിരീകരിച്ചെങ്കിലും വാക്സിൻ എടുത്തതിനാൽ വളരെ ചെറിയതോതിലുള്ള ലക്ഷണങ്ങളെയുള്ളൂ എന്ന് ജാവെദ് പറയുന്നു.