ആലപ്പുഴ: എസ് ഡി പി ഐ മാർച്ചിൽ കുട്ടി വിളിച്ച കൊലവിളി പ്രസംഗം ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. എസ് ഡി പി ഐയിലെ പ്രമുഖ നേതാക്കൾ പോലും അകത്തായി. ഇപ്പോഴിതാ അമ്പലപ്പുഴയിൽ പ്രകോപന മുദ്രാവാക്യവുമായി സി പി എം പ്രകടനം നടക്കുകയാണ്. പൊലീസ് കേസെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

അമ്പലപ്പുഴയിൽ എച്ച് സലാം എം എൽ എയുടെ നേതൃത്വത്തിലായിരുന്നു സി പി എം പ്രകടനം. കൈവെട്ടും , കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും എന്നായിരുന്നു പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം. എ കെ ജി സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. എകെജി സെന്ററിനു നേരെ നടന്ന സ്‌ഫോടകവസ്തു ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട്ട് നടത്തിയ മാർച്ചിലും കൊലവിളി പ്രസംഗം ഉണ്ടായി. കോൺഗ്രസിനെ ലക്ഷ്യമിട്ടാണ് കൊലവിളി. എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ പോലും പൊലീസ് പിടിച്ചിട്ടില്ല. അതിന് മുമ്പേ കോൺഗ്രസിനെതിരെ തിരിയുകയാണ് സിപിഎം പ്രതിഷേധങ്ങൾ.

കോഴിക്കോട് കൊലവിളി പ്രസംഗം നടത്തിയത് ഏരിയ കമ്മറ്റി അംഗവും മുൻ കൗൺസലറുമായ അഡ്വ. ഒ.എം. ഭരദ്വാജ് രംഗത്ത്.' ഞങ്ങളും എറിഞ്ഞിട്ടുണ്ട് ,ഇതുപോലെ മതിലിൽ അല്ല ,ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട് ,ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല. എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം ,സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി ' യെന്നും അദ്ദേഹം പറഞ്ഞു. കൊലവിളി പ്രസംഗത്തിനൊപ്പം പലയിടത്തും കോൺഗ്രസ് പാർട്ടി ഓഫീസുകൾ തകർക്കുകയും ചെയ്തു.