കോഴിക്കോട്: കേന്ദ്ര മന്ത്രി വി.മുരളീധരൻ അൽപ്പത്തരം കാട്ടുന്നുവെന്ന് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ. എല്ലാ ചികിത്സകളും സൗജന്യമായി ഒരുക്കുന്ന കേരളത്തിൽ വാക്‌സിനു വേണ്ടി തിരക്കുകൂട്ടുന്നുവെന്ന് പറഞ്ഞ് കേന്ദ്രമന്ത്രിയുടെ നിലവാരം മറന്ന് മുരളീധരൻ അൽപത്തം കാണിക്കുകയാണ്. ഇത്തരം നെറികെട്ട രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര മന്ത്രി കോവിഡിനെക്കാൾ മാരകമായ വൈറസാണ് വഹിക്കുന്നതും പരത്തുന്നതും. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു കേന്ദ്ര മന്ത്രി സ്വയം ദുരന്തമായി മാറുന്നത്.ഇദ്ദേഹത്തെ മനോരോഗ പരിശോധനക്ക് വിധേയനാക്കണമെന്ന് സലീം മടവൂർ പറഞ്ഞു.

ഓക്‌സിജൻ കിട്ടാതെ പിടഞ്ഞു മരിക്കുന്ന രോഗികളുടെ ദയനീയ ചിത്രം പുറത്തു വന്ന യു.പി യിലേയും മഹാരാഷ്ട്രയിലേയും സർക്കാരുകളോട് പറഞ്ഞു കൊടുക്കാനാണ് കേന്ദ്ര മന്ത്രി വി.മുരളീധരൻ തയാറാകേണ്ടത്. മുരളീധരന്റെ പാർട്ടി ഭരിക്കുന്ന ഉത്തർപ്രദേശിലും മുരളീധരൻ രാജ്യസഭയിൽ പ്രതിനിധീകരിക്കുന്ന മഹാരാഷ്ട്രയിലുമാണ് രോഗികൾ ഓക്‌സിജൻ കിട്ടാതെ ശ്വാസം മുട്ടി പിടഞ്ഞു മരിക്കുന്നത്. ബിജെപി ഭരിക്കുന്നഉത്തർ പ്രദേശിൽ ആശുപത്രികളിൽ പ്രവേശനം കിട്ടാതെയും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ മറവു ചെയ്യാൻ കഴിയാതെയും ദുരിതമനുഭവിക്കുകയാണെന്നും സലീം മടവൂർ പറഞ്ഞു.