കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ പ്രോട്ടോകോൾ പാലിച്ച് ജുമുഅ നമസ്‌കാരത്തിന് ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നൽകാത്തത് പ്രതിഷേധാർഹമാണെന്നും സർക്കാർ വിശ്വാസികളുടെ ക്ഷമ ദൗർബല്യമായി കാണരുതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

പൊതുഇടങ്ങളിലും വാഹനങ്ങളിലും മറ്റുചടങ്ങളിലുമെല്ലാം കൂടുതൽ ജനങ്ങൾക്ക് ഇടപഴകാൻ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളിൽമാത്രം കർശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ പ്രതിഷേധങ്ങൾക്ക് ഇടവരുത്തും. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉൾപ്പെടുത്തി ജുമുഅക്കും ബലിപ്പെരുന്നാൾ നമസ്‌കാരത്തിനും അനുമതി നൽകണം. ഈ വിഷയം ചർച്ചചെയ്യാൻ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം ചൊവ്വാഴ്?ച ഉച്ചക്ക് ഒരുമണിക്ക്? ചേളാരി സമസ്താലയത്തിൽ ചേരുമെന്ന് തങ്ങൾ കൂട്ടിച്ചേർത്തു.