മലപ്പുറം: മദ്രസ അധ്യയ വർഷത്തിന് പ്രൗഢമായ തുടക്കം. 12 ലക്ഷം കുട്ടികൾ മത വിജ്ഞാന ലോകത്തേക്ക് പ്രവേശിച്ചു. വിദേശത്തും സ്വദേശത്തുമായി പ്രവർത്തിക്കുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 10,291 മദ്റസകളിൽ ഇന്ന് അധ്യയന വർഷം ആരംഭിച്ചു. കോവിഡ് - 19 പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിലൂടെയാണ് പഠനം നടത്തുന്നത്.

ചേളാരി സമസ്താലയത്തിൽ സജ്ജീകരിച്ച സ്റ്റുഡിയോയിൽ വച്ചാണ് ക്ലാസുകൾ നടത്തുന്നത്. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ അറുപതോളം വിഷയങ്ങളും ഖുർആൻ പാരായണവും സംപ്രേഷണം ചെയ്യുന്നുണ്ട്. മുപ്പതംഗ വിദഗ്ദ ടീമാണ് ക്ലാസിന് നേതൃത്വം നൽകുുന്നത്. പന്ത്രണ്ട് പരിശോധകരും ടെക്നിക്കൽ സ്റ്റാഫും ഓൺലൈൻ ക്ലാസിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്.

ഓൺലൈൻ പഠനം കാര്യക്ഷമമാക്കുന്നതിന് അദ്ധ്യാപകരുടെ ഇടപെടലുകളും മോണിറ്ററിംഗും ശക്തമാക്കിയിട്ടുണ്ട്. ദിവസവും രാവിലെ 6 മണിക്ക് മുഅല്ലിംകൾ ഓൺലൈൻ ക്ലാസിന്റെ ലിങ്ക് കുട്ടികൾക്ക് കൈമാറും. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം പൊതുവായി ലഭിക്കുന്ന വിധം ഓൺലൈൻ മദ്റസ ക്ലാസിന്റെ ലിങ്ക് യൂട്യൂബിൽ ലഭ്യമാക്കും. സമസ്ത ഓൺലൈൻ ചാനൽ മുഖേനെ യൂട്യൂബ്, മൊബൈൽ ആപ്, ദർശന ടി.വി എന്നിവയിലൂടെയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്.

പ്രവേശനോത്സവത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് എല്ലായിടത്തും നടന്നത്. മദ്റസകൾ ഓഫ്ലൈനായി പ്രവർത്തിക്കുന്നത് വരെ ഓൺലൈൻ പഠനം തുടരും.