തിരുവനന്തപുരം: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ അബ്ദുള്ളക്കുട്ടിയെ അഭിനന്ദിച്ചു ബിജെപി നേതാവ് സന്ദീപ് വാര്യർ. ഉംറ കർമ്മത്തിന് കുടുംബസമേതം പോയതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മിറ്റി ചെയർമാനായത് കാലം കരുതിവെച്ച കാവ്യനീതിയാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

''കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയോഗിക്കപ്പെട്ട എ.പി. അബ്ദുള്ളക്കുട്ടിയെ നേരിൽ കണ്ട് അഭിനന്ദിച്ചു. ഒരിക്കൽ ഉംറ കർമ്മത്തിന് കുടുംബസമേതം പോയതിന് സിപിഐഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കി ബിജെപി നിയോഗിച്ചിരിക്കുന്നു. കാലം കരുതിവച്ച കാവ്യനീതി എന്നാൽ ഇതൊക്കെയാണ്,'' സന്ദീപ് വാര്യർ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് പ്രതികരണം.

കഴിഞ്ഞദിവസമാണ് അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തു. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുള്ളക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്.