കൊച്ചി: ടൂൾ കിറ്റ് കേസിൽ മലയാളത്തിലെ സിനിമക്കാർക്കും ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. മട്ടാഞ്ചേരി മാഫിയയിൽ ഉൾപ്പെടുന്ന ഒരു സിനിമക്കാരിക്കും, മറ്റൊരു ആക്റ്റിവിസ്റ്റായ സിനിമക്കാരിക്കും ബന്ധമുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. നികിത ജേക്കബുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസിലെ മലയാളി അഭിഭാഷക നികിത ജേക്കബ്, സന്തനു മുകുൾ എന്നിവരെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് മഹാരാഷ്ട്രയിലെത്തി. ഇരുവർക്കും ഖാലിസ്ഥാനി ബന്ധമുണ്ടെന്നും ടൂൾ കിറ്റിന് പിന്നിൽ ഇവരാണെന്നുമാണ് ഡൽഹി പൊലീസ് പറയുന്നത്. ഗ്രെറ്റയുമായി അടുത്ത ബന്ധമുള്ള ദിഷയ്ക്ക് ടൂൾകിറ്റ് നൽകുന്നത് ഇവരാണ്. അങ്ങനെയാണ് ടൂൾകിറ്റ് ഗ്രെറ്റയുടെ കൈവശമെത്തുന്നതെന്നും ഡൽഹി പൊലീസ് പറയുന്നു.

ദിഷ രവിയെ കഴിഞ്ഞ ദിവസമാണ് ടൂൾ കിറ്റ് കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഖലിസ്ഥാൻ ഗ്രൂപ്പിനെ രാജ്യത്ത് സജീവമാക്കാൻ ദിഷ ശ്രമിച്ചിരുന്നുവെന്ന് ഡൽഹി പൊലീസ് ആരോപിച്ചു. ഗ്രേറ്റയ്ക്ക് ടൂൾ കിറ്റ് നൽകിയതും ദിഷയാണ്. സംഭവം പുറത്തുവന്നപ്പോൾ ഡോക്യൂമെന്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. മാത്രമല്ല, വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ടൂൾ കിറ്റ് ഉണ്ടാക്കാൻ സഹകരിച്ചെന്ന് കണ്ടെത്തിയതായും ഡൽഹി പൊലീസ് പറഞ്ഞു. ഫെബ്രുവരി മൂന്നിന് ദിഷ രവിയാണ് ടൂൾ കിറ്റ് എഡിറ്റ് ചെയ്തതെന്നും സംഭവത്തിൽ നിരവധി പേർക്ക് ബന്ധമുള്ളതായി സംശയിക്കുന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം, ടൂൾ കിറ്റ ഉണ്ടാക്കിയത് താനല്ലെന്നും രണ്ടുവരി എഡിറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ദിഷ പട്യാല കോടതിയെ അറിയിച്ചു. കർഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും ദിഷ രവി പറഞ്ഞു. ദിഷയെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.