മലപ്പുറം: സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബവുമായി അടുത്തബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്റെ മകനേയും മകളെയും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തയ്യാറാകണം. കുടുംബം കേസിൽ അകപ്പെടുമെന്ന തിരിച്ചറവിൽ മാനസികനില തകർന്ന പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. സിപിഎം നേതൃത്വം ഇടപെട്ട് പിണറായി വിജയനെ ചികിത്സിക്കാൻ തയ്യാറാകണം. മാനോനില വഷളായ ഒരാൾ സംസ്ഥാനം ഭരിക്കരുതെന്ന് കേരള ജനത ആഗ്രഹിക്കുന്നുണ്ട്.

സ്വർണക്കടത്ത് കേസിൽ ബിജെപിയടക്കമുള്ള പ്രതിപക്ഷ കക്ഷികൾ നടത്തുന്ന സമരങ്ങളെ അടിച്ചമർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കണ്ണൂരിലും തിരുവനന്തപുരത്തും കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ നരനായാട്ട് അതിന് ഉദാഹരണമാണ്.
ലഷ്‌ക്കറെ ത്വൊയിബയുമായി ബന്ധമുണ്ടായിരുന്ന സിമിയുടെ പ്രവർത്തകനും പിന്നീട് അധികാരമോഹത്തോടെ മുസ്ലിം ലീഗ് വഴി സിപിഎമ്മിലേക്ക് ചേക്കേറുകയും ചെയ്ത കെ.ടി.ജലീലിനെ മുഖ്യമന്ത്രി എന്തിനാണ് ഇത്രയുമേറെ സംരക്ഷിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

സ്വർണക്കടത്ത് കേസിൽ പാണക്കാട് തങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാമെന്ന് ആവശ്യപ്പെട്ട ജലീൽ മലപ്പുറത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് പറയുന്ന യുഎഇ കോൺസുലേറ്റ് വഴി വന്ന ഏതെങ്കിലുമൊരു ഖുറാൻ തൊട്ട് ഈ കേസിൽ ബന്ധമില്ലെന്ന് സത്യം ചെയ്യാൻ തയ്യാറുണ്ടോയെന്നും സന്ദീപ് വാര്യർ ചോദിച്ചു. മതതീവ്രവാദികളുമായി സിപിഎമ്മിനെ അടുപ്പിക്കുന്ന പാലമായി കെ.ടി.ജലീൽ മാറിയിരിക്കുകയാണ്.

അതുകൊണ്ടാണ് സിപിഎം നേതൃത്വം അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നും സന്ദീപ് വാര്യർ ആരോപിച്ചു.മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത്, യുവമോർച്ച ജില്ലാ പ്രസിഡന്റ് സജീഷ് ഏലായിൽ, ബിജെപി മീഡിയ കോർഡിനേറ്റർ മഠത്തിൽ രവി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.