കൊച്ചി: സിവിൽ സർവീസിലെ പ്രധാന പോസ്റ്റുകളെല്ലാം ഇതരസംസ്ഥാന ഐ എ എസ് ഉദ്യോഗസ്ഥർക്ക് നൽകിയത് വലിയ വിവാദമായിരുന്നു. അഴിമതിക്ക് വഴങ്ങാത്ത മലയാളി ഉദ്യോഗസ്ഥരുടെ നിലപാടുകൾ പലപ്പോളും സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മറുനാട്ടിൽ നിന്നുള്ള ഐ എ എസുകാർക്ക് പ്രധാനപോസ്റ്റുകൾ നൽകുന്നതിന് കാരണം. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കു പുറമെ ധനം, ആരോഗ്യം വ്യവസായം തുടങ്ങി പ്രധാനവകുപ്പുകളെല്ലാം മറുനാട്ടുകാർക്കാണ്. ഇതിനെതിരെ മലയാളികൾ ഉയർത്തിയ എതിർപ്പ് ശരിയാണെന്ന് മനസ്സിലാക്കുകയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രപ്രധാന സ്ഥാനങ്ങളിൽ സംസ്ഥാന താൽപ്പര്യം ഉള്ളവരെ ഇനി നിയമിക്കും.

വഴുതക്കാട്ടെ ആർട്ടെക് കല്യാണി ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഐഎഎസുകാരുടെ യോഗങ്ങൾ നടക്കുന്നുവെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. ഇതിലെ മുഖങ്ങളെല്ലാം ഉത്തരേന്ത്യാക്കാരാണെന്നാണ് സൂചന. സർക്കാറിന്റെ ഇംഗിതത്തിന് പലപ്പോഴും വഴങ്ങാതിരുന്ന ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ടികെ.ജോസിനെ വെട്ടാനായി ഒരു സെക്രട്ടറിയെ അധികമായി നിയോഗിച്ചതുൾപ്പെടെ സർക്കാർ ഇപ്പോൾ പരിശോധിക്കുന്നുണ്ട്. അദാനിയെ അന്യായമായി സഹായിച്ചു എന്ന് ആക്ഷേപം നേരിട്ട ഗുജറാത്തുകനായ സഞ്ജയ് കൗൾ ആണ് ആഭ്യന്തര വിജിലന്‌സ് സെക്രട്ടറി. ദീർഘകാലം ഗുജറാത്തിൽ ഡപ്യൂട്ടേഷനിലായിരുന്ന കൗൾ ഈയടുത്താണ് തിരികെ എത്തിയത്. തുറമുഖവകുപ്പിന്റെ ചുമതലയും കൗളിനാണ്.

സീനിയർ ഉദ്യോഗസ്ഥൻ മുഴുവൻ് ചുമതല വഹിക്കുന്ന ആഭ്യന്തര വകുപ്പിലേക്ക് മറ്റൊരാൾ കൂടി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അനവധി ആക്ഷേപങ്ങൾ നിലനൽ്ക്കുമ്പോൾ ഗുജറാത്തുകാരനും അദാനിയുടെ അടുപ്പക്കാരനുമായ ഉദ്യോഗസ്ഥനെ തുറമുഖ സെക്രട്ടറിയാക്കരുതെന്ന് സർക്കാറിന് ഉപദേശം ലഭിച്ചിരുന്നെങ്കിലും ഇതെല്ലാം തള്ളിയാണ് സഞ്ജയ് കൗളിന് ഈ തസ്തികയും നൽകിയത്. സഞ്ജയ് കൗളിനെതിരെ ചില ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തുകയും ചെയ്തു. ഇതോടെ കൗളിന് സർക്കാരിൽ വിശ്വാസ്യത കൂടുകയാണ് ചെയ്തത്. എന്നാൽ ഇനി കാര്യങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന.

കേരളത്തിൽ ടൂറിസം വകുപ്പിന്റെ ഉൾപ്പെടെ ചുമതല വഹിച്ചിരുന്ന ഐഎഎസുകാരനായിരുന്നു കൗൾ. നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായപ്പോൾ ഡെപ്യൂട്ടേഷനിൽ പോയി. അവിടെ മോദി ബ്രാൻഡ് ബിൽഡിംഗിന്റെ പ്രധാന ചുമതലക്കാരനുമായി. അമിത് ഷാ അടക്കമുള്ളവരുടെ അതിവിശ്വസ്തനായിരുന്നു കൗൾ. സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമാ നിർമ്മാണമാണ് മോദിയെ ദേശീയ നേതാവാക്കിയത്. ഈ പദ്ധതിയിലും നിർണ്ണായക ചുമതലകൾ കൗളിനായിരുന്നു.

വിനോദസഞ്ചാര വകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ പട്ടേൽ പ്രതിമാ നിർമ്മാണത്തിന് ഇന്ത്യയിൽ ഉടനീളം യാത്ര ചെയ്തു. കാര്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. അങ്ങനെ മോദിക്ക് വേണ്ടി നിർണ്ണായക ഉത്തരവാദിത്തങ്ങൾ ചെയ്ത കൗളിന് അഹമ്മദാബാദിൽ പരിവാർ ബന്ധങ്ങളുമുണ്ടെന്ന് പിണറായി സർക്കാർ ഇപ്പോൾ തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ കൗളിനെ ആഭ്യന്തര സെക്രട്ടറിയായത് തിരിച്ചടിയായോ എന്ന് സർക്കാർ പരിശോധിക്കുന്നുണ്ട്.

ഏതായാലും ഉടനൊന്നും കൗളിനെ മാറ്റാനാകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയതു കൊണ്ടാണ് ഇത്. അതിനാൽ തൽകാലം കാത്തിരിക്കും. അതിന് ശേഷം സർക്കാർ തലത്തിൽ അടിമുടി മാറ്റം വരുത്തും. സംസ്ഥാന സിവിൽ സർവീസിലെ പ്രധാന പോസ്റ്റുകളെല്ലാം ഇതരസംസ്ഥാന ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ്. അഴിമതിക്ക് വഴങ്ങാത്ത മലയാളി ഉദ്യോഗസ്ഥരുടെ നിലപാടുകൾ പലപ്പോഴും സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മറുനാട്ടിൽ നിന്നുള്ള ഐ എ എസുകാർക്ക് പ്രധാനപോസ്റ്റുകൾ ലഭിച്ചത്. ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്കു പുറമെ ധനം, ആരോഗ്യം വ്യവസായം തുടങ്ങി പ്രധാനവകുപ്പുകളെല്ലാം മറുനാട്ടുകാർക്കാണ്.

ചീഫ് സെക്രട്ടറി കഴിഞ്ഞാൽ സർക്കാറിലെ സീനിയർ മോസ്റ്റ് ഉദ്യോഗസ്ഥനാണ് സാധാരണ ആഭ്യന്തരചുമതല വഹിക്കാറുള്ളത്. മികച്ച ട്രാക്ക് റെക്കോർടുള്ള ടികെ.ജോസ് പക്ഷേ സർക്കാറിന്റെ പല വഴിവിട്ട ആവശ്യങ്ങളോടും മുഖംതിരിഞ്ഞു നിന്നിരുന്നു. ഇത് ബൈപ്പാസ് ചെയ്താനാണ് ജൂനിയറായ മറ്റൊരാളെ അദ്ദേഹത്തിന് അടിയിൽ വച്ചിട്ടുള്ളത്. ഇതിനെ തന്ത്രപരമായ നീക്കമായാണ് പിണറായി അവതരിപ്പിച്ചത്. എന്നാൽ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടുകൾ മുഖ്യമന്ത്രിയെ ചിന്തിപ്പിക്കുന്നുണ്ട്. കേരളാ കേഡറിൽ വിശ്വസ്തരെ സൃഷ്ടിക്കാൻ ഇനി പിണറായി പ്രത്യേകം ശ്രദ്ധിക്കും.