കൊച്ചി: സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. കലൂർ സ്റ്റേഡിയത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തോൽപ്പിച്ചത്. കേരളത്തിനായി നിജോ ഗിൽബർട്ട്, ജെസിൻ, എസ് രാജേഷ്, അർജുൻ ജയരാജ് എന്നിവർ ഗോൾ നേടി. ഒരുഗോൾ ലക്ഷദ്വീപിന്റെ ദാനമായിരുന്നു.

മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ കേരളം മുന്നിലെത്തി. പെനാൽറ്റിയിലൂടെ നിജോയാണ് കേരളത്തിനായി ഗോൾ നേടിയത്. 12-ാം മിനിറ്റിൽ ജെസിനിലൂടെ കേരളം ലീഡുയർത്തി. പിന്നാലെ ലക്ഷദ്വീപ് ക്യാപ്റ്റൻ ഉബൈദുള്ള ചുവപ്പുകാർഡുമായി പുറത്തായതും ആതിഥേയർക്ക് കാര്യങ്ങൾ എളുപ്പമാക്കി. മൂന്നാം ഗോൾ ലക്ഷദ്വീപിന്റെ ദാനമായിരുന്നു.

82-ാം മിനിറ്റിൽ കേരളം ലീഡ് നാലാക്കി ഉയർത്തി. ഇത്തവണ രാജേഷിന്റെ ഈഴമായിരുന്നു. ഇഞ്ചുറി സമയത്ത് മധ്യനിര താരം അർജുൻ ജയരാജ് പട്ടിക പൂർത്തിയാക്കി.

വെള്ളിയാഴ്ച പോണ്ടിച്ചേരിക്കെതിരെയും ഞായറാഴ്ച ആൻഡമാനെതിരെയുമാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങൾ. ഗ്രൂപ്പിലെ വിജയി ഫൈനൽ റൗണ്ടിലേക്ക് പ്രവേശിക്കും.

22 അംഗ ടീമുമായാണ് കേരളം ടൂർണമെന്റിനെത്തിയത്. 13 പേർ പുതുമുഖങ്ങളാണ്. പരിശീലക സംഘത്തിലും മാറ്റമില്ല. പരിചയ സമ്പന്നരും പുതുമുഖങ്ങളും അടങ്ങിയ ടീമിൽ പൂർണ പ്രതീക്ഷയെന്ന് കോച്ച് ബിനോ ജോർജ് വ്യക്തമാക്കിയിരുന്നു.