നെയ്യാറ്റിൻകര: തൊഴിൽ തട്ടിപ്പ് കേസിൽ സരിതാ എസ് നായരേയും പൊലീസ് അറസ്റ്റ് ചെയ്‌തേയ്ക്കും. സരിത എസ്. നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പു കേസിലെ ഒന്നാം പ്രതി സിപിഐ പഞ്ചായത്ത് അംഗം ആനാവൂർ കോട്ടയ്ക്കൽ പാലിയോട് വാറുവിളാകത്ത് പുത്തൻവീട്ടിൽ ടി. രതീഷ് (32) അറസ്റ്റിലായ സാഹചര്യത്തിലാണ് ഇത്. സരിതയാണ് തട്ടിപ്പിന് പിന്നലെ പ്രധാന കേന്ദ്രമെന്ന മൊഴി രതീഷ് നൽകിയിട്ടുണ്ട്.

നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്ത രതീഷിനെ ഇന്നു കോടതിയിൽ ഹാജരാക്കും. കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡ് അംഗമാണ്. മുൻകൂർ ജാമ്യം തേടിയില്ലെങ്കിൽ സരിതയെ അറസ്റ്റ് ചെയ്യേണ്ടി വരും. സരിതയ്‌ക്കെതിരായ പരാതിയിൽ അന്വേഷണം പൊലീസ് ഏതാണ്ട് മരവിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം അടിയന്തര നടപടികളും എടുത്തു. ഭരണമാറ്റമുണ്ടായാൽ സരിതയ്‌ക്കെതിരെ അതിശക്തമായ നടപടികളുണ്ടാകും. ഇത് തിരിച്ചറിഞ്ഞാണ് ഈ ഘട്ടത്തിലെ പൊലീസ് ഇടപെടൽ എന്നും സൂചനയുണ്ട്.

ഓലത്താന്നി, തിരുപുറം സ്വദേശികളികളിൽ നിന്ന് കെടിഡിസി, ബവ്‌റിജസ് കോർപറേഷൻ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസിൽ രണ്ടാം പ്രതി ഷാജു പാലിയോടും മൂന്നാം പ്രതി സരിത എസ്. നായരുമാണ്. ഷാജു പാലിയോട് കഴിഞ്ഞ (2016) നിയമസഭാ തിരഞ്ഞെടുപ്പിൽ പാറശാല മണ്ഡലത്തിൽ നിന്നു സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഈ രണ്ട് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെയാണ്.

ഓലത്താന്നി ശ്രീശൈലത്തിൽ അരുൺ എസ്. നായർക്കു കെടിഡിസിയിൽ ജോലി വാഗ്ദാനം നൽകി 5 ലക്ഷം രൂപയും, തിരുപുറം മുള്ളുവിള സ്വദേശി അരുണിൽനിന്ന് അനുജൻ ആദർശിന് ബെവ്കോയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപയും തട്ടിയെടുത്തതായി രതീഷ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പണം വാങ്ങിയതു താനാണെന്നും എന്നാൽ ഇരുവരെയും ഫോണിൽ വിളിച്ച് ജോലി ഉറപ്പാക്കിയെന്ന ഉത്തരവ് ഇറങ്ങിയതായി അറിയിച്ചത് സരിത എസ്. നായരാണെന്നും പ്രതി കുറ്റസമ്മതം നടത്തി.

സരിത എസ്. നായർ തങ്ങളെ വിളിച്ച ഫോൺ കോളിന്റെ ശബ്ദസന്ദേശവും പരാതിക്കാർ പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ വർഷമാണ് ജോലി നൽകാമെന്ന് കാണിച്ച് ഇരുവരിൽ നിന്ന് പണം കൈപ്പറ്റിയത്.ഇരുവർക്കും പ്രതികൾ വ്യാജ നിയമന ഉത്തരവും കൈമാറിയിരുന്നു. രണ്ടാം പ്രതി ഷാജുവിനും മൂന്നാം പ്രതി സരിതയ്ക്കായും തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഇരുവരും ഒളിവിലാണെന്നാണ് പൊലീസിന്റെ നിലപാട്.

തൊഴിൽ തട്ടിപ്പിൽ സരിത എസ് നായർക്കുള്ള പങ്ക് തെളിയിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നുു. ആരോ?ഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന് സരിത ശബ്ദരേഖയിൽ പറയുന്നു. രാഷ്ട്രീയക്കാരും ഉദ്യോ?ഗസ്ഥരുമാണ് നിയമനത്തിന് സഹായിക്കുന്നതെന്ന് കൂടി സരിത സമ്മതിക്കുന്നുണ്ട്. തൊഴിൽ തട്ടിപ്പിൽ സരിതയ്‌ക്കെതിരായ കേസിൽ പൊലീസ് ഒളിച്ചുകളിക്കുമ്പോഴാണ് ശബ്ദരേഖ പുറത്തുവരുന്നത്. ഇതോടെയാണ് അന്വേഷണം കൂടുതൽ ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്.

പിൻവാതിൽ നിയമനങ്ങൾ വിവാദമായിരിക്കെയാണ് ഇടനിലക്കാരിയായ പ്രവർത്തിച്ച സരിതയുടെ വെളിപ്പെടുത്തൽ. സരിത ഉൾപ്പെട്ട തൊഴിൽതട്ടിപ്പ് കേസിലെ പരാതിക്കാരനായ അരുണിനോടുള്ള ഫോൺസംഭാഷണത്തിലാണ് നിയമനത്തിലെ കള്ളക്കളി സമ്മതിക്കുന്നത്. ബെവ്‌ക്കോ- കെടിഡിസി എന്നീ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാദ്ഗാനം ചെയ്ത ഇടനിലക്കാർ മുഖേന സോളാർ കേസിലെ പ്രതി സരിത നായർ 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് പരാതി. ബെവ്‌ക്കോയിലെ ഒരു ഉദ്യോഗസ്ഥക്കും ഇടപാടിൽ ബന്ധമുണ്ടെന്ന പരാതിക്കാർ ആരോപണം ഉന്നയിച്ചിരുന്നു.