പാലക്കാട്: സർക്കിൾ ഇൻസ്പെക്ടർ ആണെന്ന് പരിചയപ്പെടുത്തിയ ആളാണ് സരിത്തിനെ പിടിച്ചുകൊണ്ടുപോയതെന്ന് ബെൽടെക് ഫ്‌ളാറ്റ് മാനേജർ. സ്വപ്നയുടെ ഫ്ലാറ്റ് ഏതാണെന്ന് അവർ ചോദിച്ചു. വാഹന നമ്പർ എത്രയാണെന്ന് ചോദിച്ചു. അതറിയില്ലെന്ന് പറഞ്ഞപ്പോൾ, ഫ്‌ളാറ്റ് കാണിച്ചു തരാൻ ആവശ്യപ്പെട്ടു.

ഫ്‌ളാറ്റിൽ നിന്നും സരിത്തിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നത് കണ്ടുവെന്നും മാനേജർ പറഞ്ഞു. തന്റെ കൂടെയുള്ളത് പൊലീസ് ഡ്രൈവർ ആണെന്നാണ് സിഐ എന്നു പരിചയപ്പെടുത്തിയയാൾ പറഞ്ഞതെന്നും മാനേജർ വ്യക്തമാക്കി.

വെള്ള കാറിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നതെന്ന് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. ആറടി പൊക്കമുള്ള ആളും സംഘവുമാണ് എത്തിയത്. രജിസ്റ്ററിൽ ഇവർ പേരു രേഖപ്പെടുത്തിയില്ല. മാനേജരുടെ മുറി ചോദിച്ചു. സരിത്തിനെ കൊണ്ടുപോകുമ്പോൾ ബഹളം ഒന്നുമുണ്ടായില്ലെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.

അതേസമയം സരിത്തിനെ പിടിച്ചുകൊണ്ടുപോയത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് ഫ്ലാറ്റിൽ പരിശോധന നടത്തിയ പാലക്കാട് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. പാലക്കാട് പൊലീസ് അല്ല പിടിച്ചുകൊണ്ടു പോയത്. ഇതുമായി ബന്ധപ്പെട്ട്  തങ്ങൾക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പാലക്കാട് സിഐ പറഞ്ഞു.