ലണ്ടൻ : യുകെ മലയാളികൾക്ക് നാണക്കേട് നൽകി മറ്റൊരു സംഭവം കൂടി മാഞ്ചസ്റ്ററിൽ നിന്നും . യുകെ മലയാളിയാണെന്ന് തിരിച്ചറിഞ്ഞാൽ ഇംഗ്ലീഷ് യുവതികൾ കയ്യകലം പാലിക്കുന്ന നിലയിലേക്കാണ് പുതുതായി എത്തുന്ന മലയാളി യുവാക്കളുടെ പെരുമാറ്റം എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. സരോജ് ജെയിംസ് എന്ന 27 കാരൻ തലയും കുനിച്ചു യുകെയിലെ ക്രൗൺ കോടതിയിൽ നിന്നപ്പോൾ യുകെയിലെ മുഴുവൻ മലയാളികളും ഒപ്പം തലകുനിക്കേണ്ടി വന്നിരിക്കുകയാണ് . സമാനമായ മറ്റൊരു സംഭവത്തിൽ സ്‌റുഡന്റ്‌റ് വിസയിൽ എത്തിയ നാല് മലയാളി യുവാക്കൾ നിയമ നടപടി നേരിടുകയാണ് എന്ന ഞെട്ടിക്കുന്ന വിവരവും മറുനാടൻ മലയാളിക്ക് ലഭിച്ചിട്ടുണ്ട് . ജോലി സ്ഥലത്തു സുന്ദരിയായ ഇംഗ്ലീഷ് യുവതിയെ കണ്ടപ്പോൾ ഉമ്മ വയ്ക്കാൻ അതിയായ ആശ തോന്നിയ മലയാളി യുവാവാണ് ജയിലിൽ കയറിയില്ലെങ്കിലും ലൈംഗിക അതിക്രമം നടത്തിയതിനു ശിക്ഷ നടപടികൾ നേരിടുന്നത് .

ജോലി സ്ഥലത്തെ സുന്ദരിയായ യുവതിയെ ഒന്ന് ചുംബിക്കാൻ തോന്നിയതാണ് യുവാവായ സരോജിനെ ഇപ്പോൾ നാണക്കേടിന്റെ പടുകുഴിയിൽ എത്തിച്ചിരിക്കുന്നത് . സരോജിനെ പോലെ ഒട്ടേറെ മലയാളി യുവാക്കൾ ഇപ്പോൾ നിയമ നടപടി നേരിടുന്നുണ്ട് എന്നാണ് ലഭ്യമായ വിവരം . അടുത്തിടപഴകുന്ന ഇംഗ്ലീഷ് യുവതികൾ കാമാർത്ഥരാണ് എന്ന തെറ്റിദ്ധാരണയിൽ നീങ്ങുന്ന മലയാളി യുവാക്കളാണ് ഒടുവിൽ പൊലീസിന് മുന്നിൽ കീഴടങ്ങേണ്ട സാഹചര്യത്തിലേക്ക് എത്തുന്നത് . അഥവാ ഒന്ന് ശരീരത്തിൽ സ്പർശിക്കുന്നതൊക്കെ നാട്ടിലെ പെൺകുട്ടികളെ പോലെ പേടിച്ചു ഇംഗ്ലീഷ് യുവതികളൂം കണ്ടില്ലെന്നു നടിച്ചേക്കും എന്ന മുൻധാരണയും കൂടിചേർന്നാണ് യൂണിവേഴ്‌സിറ്റികളിലും തൊഴിൽ ഇടങ്ങളിലും മലയാളി യുവാക്കളെ കുഴപ്പത്തിൽ ചാടിക്കുന്നത് എന്ന് വ്യക്തം .

ഒരുമ്മ തുലച്ച ജീവിതം , അനേകർക്ക് പാഠം

ഇപ്പോൾ കോടതിയിൽ ശിക്ഷ ഏറ്റുവാങ്ങിയ സരോജും യുകെയിൽ വിദ്യാർത്ഥി ആയി എത്തിയതാണെന്ന സൂചനയാണ് മാഞ്ചസ്റ്ററിൽ നിന്നും ലഭിക്കുന്നത് . ഒരു കെയർ ഹോമിൽ കെയറർ ആയി എത്തിയ ഇയാൾക്ക് ഇംഗ്ലീഷ് യുവതിയോട് തോന്നിയ അകാരണമായ കാമഭ്രാന്താണ് അവിചാരിതമായി ഒരു ഉമ്മ വേണമെന്ന ആഗ്രഹത്തിൽ എത്തിച്ചത് . എന്നാൽ യുവതി കയ്യോടെ ഇയാളുടെ ആഗ്രഹം നിഷേധിച്ചെങ്കിലും മുകൾ നിലയിൽ നിന്നും സ്റ്റെപ് ഇറങ്ങി എത്തിയ അവരെ പൊടുന്നനെ ഓടിയെത്തി ചുംബിക്കാൻ ശ്രമിക്കുക ആയിരുന്നു സരോജ് . നിക്ഷേധാത്മകമായി യുവതി മുഖം വെട്ടിച്ചെങ്കിലും ചുവരിനോട് ചേർത്ത് നിർത്തി അനങ്ങാൻ പറ്റാത്ത വിധമാക്കി സരോജ് കഴുത്തിൽ ഉമ്മ വച്ചതായാണ് പരാതി ഉണ്ടായതു .

ജോലി സ്ഥലത്തെ സൗഹാർദത്തിൽ നിന്നും തഞ്ചത്തിൽ നമ്പർ കൈക്കലാക്കിയ സരോജ് രാവും പകലും യുവതിക്ക് മെസേജുകൾ അയച്ചു വശത്താക്കാൻ സകല അടവുകളും പയറ്റിയിരുന്നു . എന്നാൽ യുവതിയെ ഒരു തരത്തിലും താൻ ഉദ്ദേശിച്ച തരത്തിൽ ലഭിക്കുകില്ല എന്ന് വക്തമായപ്പോഴാണ് ലൈംഗിക അതിക്രമത്തിലേക്കു യുവാവ് എത്തിയതെന്ന് കോടതിയിൽ പ്രോസിക്യൂട്ടർ വക്തമാക്കി . ഇതിനുള്ള തെളിവുകളും വാദി ഭാഗം കോടതിയിൽ ഹാജരാക്കി. മാഞ്ചസ്റ്റർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടപടികൾ പൂർത്തിയാക്കിയത് മിൻസ് ഹാൾ ക്രൗൺ കോടതിയാണ് . പരിചയപ്പെട്ട നാളിൽ തന്നെ യുവതിയുടെ നമ്പർ സംഘടിപ്പിച്ച സരോജ് , ജോലിസ്ഥലത്തു ആരെങ്കിലുമായി യുവതിക്ക് വഴിവിട്ട അടുപ്പമുണ്ടോ എന്നും നേരിട്ട് ചോദിച്ചു മനസിലാക്കിയിരുന്നു .

സിനിമ രംഗങ്ങൾ ഓർമ്മിപ്പിക്കും പോലെ

യുവതി ഈ ചോദ്യത്തിനും ഇല്ലെന്നു മറുപടി നൽകിയപ്പോൾ ഒരു കാമുകനായി വലയുന്ന സാഹചര്യത്തിൽ താൻ തന്നെ അതിനു അനുയോജ്യൻ എന്ന് സാദാ മലയാളി സ്‌റ്റൈലിൽ സരോജ് സ്വയം തീരുമാനിക്കുക ആയിരുന്നു . ഇതോടെ യുവതിയെ വലയിലാക്കാൻ കൂടുതൽ കരുക്കളൊരുക്കി . ആരോടും അടുപ്പം തോന്നിയിട്ടില്ല എന്ന് യുവതി പറഞ്ഞപ്പോൾ എന്നോട് പോലും എന്ന മറുചോദ്യമാണ് സരോജ് കാമവിവശനായി തിരികെ ചോദിച്ചത് . എന്നാൽ ആ ചോദ്യത്തോട് സ്വതസിദ്ധമായ ബ്രിട്ടീഷ് ശൈലിയിൽ നല്ലൊരു ചിരി സമ്മാനിച്ചാണ് യുവതി മടങ്ങിയത് . ജോലിയിലെ ആദ്യ ഷിഫ്റ്റിൽ തന്നെ ഇത്രയും കാര്യങ്ങൾ സാധിച്ചെടുത്തതോടെ താനൊരു കേമൻ എന്ന ബോധ്യം മനസ്സിൽ തോന്നിയിടത്തു നിന്നുമാണ് മുന്നോട്ടു നീങ്ങാൻ സരോജിനു പ്രേരണ ലഭിച്ചത് .

അടുത്ത ആഴ്ച മുതൽ വിറ്റൻഷോയിൽ താമസിച്ചിരുന്ന സരോജ് രാപ്പകൽ യുവതിക്ക് മെസേജുകൾ അയക്കാൻ തുടങ്ങിയെന്നും പ്രോസിക്യൂട്ടർ പീറ്റർ ഹോർഗെൻ കോടതിയെ അറിയിച്ചു . ഇതോടെ യുവാവിന്റെ ശല്യം അവസാനിപ്പിക്കാൻ യുവതി നമ്പർ ബ്‌ളോക് ചെയ്യുകയും ചെയ്തു . എന്നാൽ അവിടെയും നിർത്താൻ സരോജ് ഒരുക്കമല്ലായിരുന്നു . തുടർന്നാണ് ഏതോ സിനിമാ സീൻ അനുകരിക്കും വിധം സ്റ്റെപ് ഇറങ്ങി വന്ന യുവതിയുടെ അരികിലെത്തി ഇയാൾ ഉമ്മ ആവശ്യപ്പെടുന്നത് . എന്തോ തമാശ കേട്ടെന്ന വിധം യുവതി പൊട്ടിചിരിച്ചപ്പോൾ ഇനിയൊന്നും ആലോചിക്കാനില്ല എന്നുറപ്പിച്ചാണ് സരോജ് ലൈംഗിക അതിക്രമത്തിന് തയാറായത് . ചുമലുകളിൽ കൈ ചേർത്ത് അനക്കാൻ പറ്റാത്ത വിധം യുവതിയെ ചുവരിനോട് ചേർത്ത് നിർത്തി സുന്ദരമായൊരു ചുംബനം നൽകാനാണ് സരോജ് ശ്രമിച്ചതെങ്കിലും യുവതി സകല ശക്തിയും എടുത്തു എതിർക്കുകയും മുഖം വെട്ടിക്കുകയും ചെയ്തപ്പോൾ ചുംബനം കഴുത്തിലാണ് ഒപ്പിച്ചെടുത്തത് .

പത്തു സെക്കന്റിന്റെ പരാക്രമം , ബാക്കിയായത് നാണക്കേട്

പത്തു സെക്കൻഡിൽ തന്റെ പരാക്രമം അവസാനിപ്പിച്ച ഇയാൾ നിന്നെ കിട്ടാൻ കുറെ കഷ്ടപ്പെടേണ്ടി വന്നു എന്ന് പറഞ്ഞപ്പോഴും യുവതി എതിർക്കുക ആയിരുന്നു . യുവാവ് സത്യത്തിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് ഏറെ സമയത്തിന് ശേഷമാണു യുവതിക്ക് തിരിച്ചറിയാൻ സാധിച്ചത് . അതോടെ അയാളിൽ നിന്നും ഒരിക്കലും ഒരു ചുംബനം താൻ ആഗ്രഹിച്ചിരുന്നില്ലെന്നു അവർ സ്വയം ഉറപ്പു വരുത്തി . സംഭവ ശേഷം വീണ്ടും വാട്‌സാപ്പ് വഴി സന്ദേശം അയച്ചു യുവാവ് രംഗം കൊഴുപ്പിക്കാൻ നോക്കിയെങ്കിലും യുവതി കയ്യോടെ അയാളെ ബ്‌ളോക് ചെയ്യുക ആയിരുന്നു . സംഭവത്തെ കുറിച്ച് ആലോചിക്കും തോറും തനിക്കു സ്വയം നഷ്ടപ്പെടുക ആയിരുന്നു എന്നാണ് യുവതി നൽകിയ മൊഴി . തന്റെ ജീവിതത്തിൽ ഒരിക്കലും ഇത്തരം ഒരു അതിക്രമത്തിന് വഴങ്ങേണ്ടി വന്നിട്ടില്ലെന്നും യുവതി കൂട്ടിച്ചേർത്തു . തന്നെ അറിയുന്നവരുടെ മുന്നിൽ വച്ച് സംഭവിച്ച കാര്യങ്ങൾ ഓർത്തെടുക്കും തോറും യുവതിക്ക് കൂടുതൽ മനഃപ്രയാസവുമായി . ഇതോടെ പരാതിയുമായി മുന്നിട്ടിറങ്ങുക ആയിരുന്നു /

കുറ്റ സമ്മതം ശിക്ഷ കുറയാൻ സഹായകമായി

തുടർന്ന് പൊലീസ് എത്തിയപ്പോൾ കുറ്റം നിക്ഷേധിച്ചെങ്കിലും ഇയാൾ കയ്യോടെ അറസ്റ്റിലായി . തുടർന്ന് കുറ്റസമ്മതം നടത്തിയതോടെയാണ് ലൈംഗിക അതിക്രമത്തിന് വിചാരണ നേരിട്ടത് . മുൻപ് സമാനമായ കുറ്റത്തിൽ പേരൊന്നും വന്നിട്ടില്ലെന്നത് മാത്രമാണ് കടുത്ത ശിക്ഷയിൽ നിന്നും ഒഴിവായത് . സംഭവത്തിൽ അതിയായ ഖേദം ഉണ്ടെന്നും കാര്യങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച പറ്റിയെന്നും കോടതിയിൽ ബോധിപ്പിക്കാൻ തയ്യാറായതും ജയിലിൽ കയറുന്നത് ഒഴിവാക്കി . സംഭവത്തെ തുടർന്ന് ജോലി നഷ്ട്ടപ്പെട്ടതും ജീവിത മാർഗം അടഞ്ഞതും ഒക്കെ കോടതിയുടെ കരുണ തേടാൻ കാരണമാക്കി സരോജിനു വേണ്ടി അഭിഭാഷകൻ വാദിക്കാൻ ശ്രമിച്ചതും കടുത്ത ജയിൽ ശിക്ഷ ഒഴിവാകാൻ സഹായകമായി . സൗഹൃദം ലൈംഗിക അതിക്രമത്തിന് ഉള്ള വഴിയായാണ് യുവാവ് കണ്ടതെന്ന് വാദങ്ങൾ കേട്ട ശേഷം ജഡ്ജ് ആഞ്ചേല നീൽഡ് വക്തമാക്കി .

യുവതി ശക്തമായി എതിർത്തിട്ടും ചുംബിക്കാൻ ശ്രമിച്ച നടപടി നീതീകരണം അർഹിക്കുന്നില്ല എന്നും ജഡ്ജ് ചൂണ്ടിക്കാട്ടി . ഇതോടെ രണ്ടു വർഷം കടുത്ത സാമൂഹ്യ നിയന്ത്രണത്തിലൂടെ ഇയാൾ കടന്നു പോകേണ്ടതുണ്ട് എന്നും ജഡ്ജ് വിലയിരുത്തി . തീരെ ലഘുവായി കാണേണ്ടത് അല്ലാത്ത ലൈംഗിക കുറ്റകൃത്യം ചെയ്യുന്നവർക്കുള്ള റീഹാബിലിറ്റേഷൻ കോഴ്സും ഇയാൾ ചെയ്യണം . ചുരുങ്ങിയത് 25 ദിവസം എങ്കിലും ഇതിനായി ചെലവിടണം . കൂടാതെ ശമ്പളം ഇല്ലാതെ 160 മണിക്കൂർ സാമൂഹ്യ സേവനം കൂടി ചെയ്യണം . പരാതിക്കാരിയെ കാണുന്ന സാഹചര്യം പോലും രണ്ടു വർഷത്തേക്ക് സരോജ് ഒഴിവാക്കുക മാത്രമല്ല , അഞ്ചു വർഷം സെക്‌സ് ഒഫെൻഡേഴ്സ് ലിസ്റ്റിൽ പേര് പതിയുകയും ചെയ്യും .