രണ്ടു ദിവസമായി സൈബർ ലോകത്തും രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിരുന്നത് ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ച കാവിച്ചായ ആയിരുന്നു. കലാസൃഷ്ടി രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെ ത്രിവർണ്ണ പതാകയുടെ നിറങ്ങളുള്ള ചായ അരിപ്പയിലൂടെ പകരുമ്പോൾ കാവിയായി മാറുന്ന പ്രതീകാത്മക ചിത്രമാണ് കഴിഞ്ഞ ദിവസം തരൂർ ട്വീറ്റ് ചെയ്തത്. എന്നാൽ ഇത് സംഘപരിവാർ അനുകൂല ട്വീറ്റാണെന്നും രാജ്യത്തെ കോൺ​ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് തരൂർ ചൂണ്ടിക്കാട്ടുന്നത് എന്നുമെല്ലാം വ്യാഖ്യാനങ്ങളുണ്ടായി. ഇപ്പോഴിതാ, തന്റെ ട്വീറ്റ് സംബന്ധിച്ച് നിലപാടും കാഴ്‌ച്ചപ്പാടും വ്യക്തമാക്കുകയാണ് തരൂർ.

തന്റെ ട്വീറ്റിന് ആർഎസ്എസ് അനുകൂല വ്യാഖ്യാനം നൽകുന്നത് അസഹനീയമാണ്. ചായക്കാരൻ ഇന്ത്യയുടെ മൂവർണ്ണകൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുന്നതുകൊണ്ടാണ് ഇത്തരമൊരു ചിത്രം പോസ്റ്റ് ചെയ്തതെന്നും തരൂർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

'എന്റെ ട്വീറ്റിന്റെ അർഥത്തിന് ചിലർ ആർഎസ്എസ് അനുകൂല വ്യാഖ്യാനം നൽകുന്നുവെന്നത് ഏറെ അസഹനീയമാണ്. അഭിനവ് കഫാറെ എന്ന കലാകാരനെ എനിക്കറിയില്ല. പക്ഷേ ഞാൻ ഇത് പോസ്റ്റ് ചെയ്തതിന് കാരണം ചായക്കാരൻ ഇന്ത്യയുടെ മൂവർണ്ണകൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്, നമ്മൾ അതിനെ ശക്തമായി ചെറുക്കണം. അതുതന്നെയാണ് എന്റെ പുസ്തകങ്ങൾ നൽകുന്ന സന്ദേശവും' - തരൂർ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലും തരൂർ കമന്റ് പങ്കുവെച്ചിട്ടുണ്ട്.

ഒരു ചായ, കെറ്റിലിൽനിന്നും പകരുമ്പോൾ നിറം ത്രിവർണ പതാകയുടേതാണ്. അത് അരിച്ചു വരുമ്പോൾ കാവി നിറം മാത്രമാകും. തരൂർ പങ്കുവച്ച ചിത്രം ഇതായിരുന്നു. രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന മുംബൈ ആസ്ഥാനമായുള്ള അഭിനവ് കഫാരെയുടെ ഗംഭീരമായ കലാസൃഷ്ടിയാണിത് എന്നാണു തരൂരിന്റെ കുറിപ്പ്. എന്നാൽ എന്താണ് ഈ ചിത്രത്തിലൂടെ തരൂർ ഉദ്ദേശിച്ചതെന്നായി പിന്നീടുള്ള ചർച്ചകൾ. രാജ്യം കാവിവൽക്കരിക്കുന്നു എന്നാണോയെന്ന് ഒരു ചോദ്യം. അതോ കോൺഗ്രസ് പാർട്ടി തന്നെ കാവിവൽക്കരിക്കുന്നു എന്നാണോ എന്നും ചോദ്യമുണ്ട്. കോൺഗ്രസിൽനിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെയാണ് ഉദ്ദേശിച്ചതെന്നായിരുന്നു ചിലരുടെ നിരീക്ഷണം. ഇതോടെയാണ് തരൂർ കാര്യങ്ങളിൽ വ്യക്തത വരുത്തി രം​ഗത്തെത്തിയത്.