ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ് ഉറപ്പിച്ച് ശശികല.കൃത്യമായ ആസുത്രണത്തോടെ നിലവിലെ പാർട്ടിയിലെ അവസ്ഥയെ മുതലെടുത്ത് തന്റെ സാന്നിദ്ധ്യം എത്രത്തോളം വലുതാണെന്ന് അണികളെ വിശ്വസിപ്പിച്ചാവും ചിന്നത്തലൈവിയുടെ റീ എൻട്രി.ജയലളിതക്കൊപ്പം വർഷങ്ങളായി രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചതിനാൽ തന്നെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഏത് കഠിനമായ പാഠവും ഹൃദ്യസ്ഥമാണ് ശശികലയ്ക്ക്. അതുകൊണ്ട് തന്നെ കലക്കുവെള്ളത്തിൽ മീൻപിടിക്കുക എന്ന പോലെ പാർട്ടിയിലെ അധികാരമോഹത്തെ സമർത്ഥമായി ഉപയോഗിച്ച് പുഷ്പം പോലെ തന്റെ നേതൃസ്ഥാനം ഉറപ്പിക്കാൻ ശശികലയ്ക്ക് സാധിക്കും.

അണ്ണാ ഡിഎംകെ കോഓർഡിനേറ്റർ ഒ.പനീർസെൽവം, ഡപ്യൂട്ടി കോഓർഡിനേറ്റർ എടപ്പാടി പളനിസാമി എന്നിവർ തമ്മിലുള്ള അധികാര വടംവലിക്കിടെ രൂപപ്പെട്ട സാധ്യതകളെ സമർഥമായി ഉപയോഗിച്ചാണു ചിന്നമ്മ രണ്ടാം വരവ് പ്രഖ്യാപിച്ചത്. അനുകൂല സാഹചര്യങ്ങളൊരുക്കുന്നതിലും പാർട്ടിയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിലും അവർ വിജയിച്ചു.തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ ഉൾപാർട്ടി കലഹം രൂക്ഷമാണ്. പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിടുമെന്ന ആശങ്ക രണ്ടാം നിര നേതാക്കൾക്കുണ്ട്. എടപ്പാടി പ്രതിപക്ഷ നേതാവായതിൽ പനീർസെൽവത്തിനുള്ള അതൃപ്തി പലപ്പോഴും പരസ്യമായി പുറത്തു വന്നു.

66 എംഎൽഎമാരിൽ ഭൂരിപക്ഷവും എടപ്പാടി പക്ഷക്കാരാണ്. എന്നാൽ, തേവർ സമുദായക്കാർക്കിടയിൽ ഒപിഎസിനു ചെറുതല്ലാത്ത സ്വാധീനമുണ്ട്. ഇതേ സമുദായക്കാരിയായ ശശികലയുടെ തിരിച്ചു വരവിനെ നിശബ്ദമായി പിന്തുണയ്ക്കുന്നുണ്ട് ഒപിഎസ്. ശശികലയെ പുറത്താക്കിയതിലും, പാർട്ടി ഗൗണ്ടർ സമുദായക്കാരനായ ഇപിഎസിന്റെ വരുതിയിലായതിലും തേവർ സമുദായത്തിനു കടുത്ത അതൃപ്തിയുണ്ട്. തിരുനൽവേലിയിൽ ഒപിഎസിന് അനുകൂലമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ഇപിഎസിനെ നിശിതമായി വിമർശിക്കുന്നുമുണ്ട്.

14നു മുഴുവൻ എംഎൽഎമാരുടെയും യോഗം വിളിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ചീഫ് വിപ്പിനെ തിരഞ്ഞെടുക്കുകയാണു ലക്ഷ്യമെങ്കിലും ശശികല ചർച്ചയിലെ കേന്ദ്രബിന്ദുവാകും. പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കില്ലെന്നും ഒപിഎസും ഇപിഎസും പാർട്ടിയെ നയിക്കുമെന്നും മുൻ മന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ഡി.ജയകുമാർ പ്രതികരിച്ചു.

ഇതിനിടെയാണ് തന്റെ തിരിച്ചുവരവിന് ഒരു മാസ് എഫ്ക്ട്‌പോലെ ഇടക്കിലെ ശശികല ഒരോ ഓഡിയോ ക്ലിപ്പ് പുറത്ത് വിടുന്നത്. ഓഡിയോ പരമ്പരയിലെ പതിനഞ്ചാമത്തെ ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്ത് വന്നു. ഇന്ന് തമിഴ്‌നാട് രാഷ്്ട്രീയം തന്നെ ചർച്ച ചെയ്യുന്ന വിഷയമായി മാറിയിരിക്കുകയാണ് ഇ ശബ്ദശകലം.മാത്രമല്ല അധികാര സ്ഥാനത്തേക്കുള്ള ശശികലയുടെ തിരിച്ചുവരവ് ഉറപ്പിക്കുന്നത് കൂടിയാണ് ഇത്തവണത്തെ ഓഡിയോ.അമ്മ പാർട്ടിയെ നയിച്ചതു പോലെ നയിക്കാൻ താനെത്തുമെന്നാണ് പുതിയ ഓഡിയോ ക്ലിപ്പിൽ അവർ വ്യക്തമാക്കിയത്. 10 ദിവസത്തിനിടെ പുറത്തിറങ്ങുന്ന 15ാം ഓഡിയോ ക്ലിപ്പാണിത്.

കൂടാതെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു തന്നെ നീക്കിയ നടപടി ചോദ്യം ചെയ്തുള്ള ശശികലയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് 18നു മദ്രാസ് ഹൈക്കോടതി പരിഗണിക്കും.