തിരുവനന്തപുരം: കടക്കെണിയിൽപ്പെട്ട് സംസ്ഥാനത്ത് ആരെങ്കിലും ആത്മഹത്യ ചെയ്താൽ അതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങൾ ഇതുപോലെ കടക്കെണിയിൽപ്പെട്ടു പോയ കാലമുണ്ടായിട്ടില്ല.

തെരഞ്ഞെടുപ്പിനും മുൻപും ശേഷവും കോവിഡ് വിഷയത്തിൽ രണ്ട് സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. വിദഗ്ദരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് അനാവശ്യമായ നിയന്ത്രണങ്ങൾ പിൻവലിക്കണം. കോവിഡുമായി ബന്ധപ്പെട്ട പാക്കേജ് പ്രഖ്യാപിക്കണമെന്നും വായ്പാ റിക്കവറി നിർത്തിവയ്ക്കാൻ ബാങ്കുകളുടെ യോഗം വിളിക്കാൻ തയാറാകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

അശാസ്ത്രീയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ മേഖലകളും തകർന്നു തരിപ്പണമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിനു ശേഷം കോവിഡ് ശക്തമായിട്ടും ബാങ്കുകളുടെ യോഗം വിളിക്കാനോ മൊറട്ടോറിയം പ്രഖ്യാപിക്കാനോ തയാറായിട്ടില്ല. സഹകരണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും നാലും അഞ്ചും മാസം പണം അടയ്ക്കാത്തതിന് വീടുകൾക്കു മുന്നിൽ റിക്കവറി നോട്ടീസ് പതിപ്പിച്ചിരിക്കുകയാണ്.

വട്ടിപ്പലിശക്കാർ സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നു. ഇതൊന്നും ഈ സർക്കാർ കാണുന്നില്ലേ? തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ പാവപ്പെട്ടവരുടെ കാര്യം ആന്വേഷിച്ചിട്ടില്ല. ടി.പി.ആർ നിരക്ക് നിശ്ചയിക്കുന്ന കാര്യത്തിലും ലോക്ക് ഡൗൺ, ട്രിപ്പിൾ ലോക്ക് ഡൗണുകൾ ഏർപ്പെടുത്തുന്ന കാര്യത്തിലും വിദഗ്ദരുടെ അഭിപ്രായങ്ങൾ അവഗണിച്ചുകൊണ്ടാണ് കേരളത്തിനു മീതെ നിയന്ത്രങ്ങൾ നടപ്പിലാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.