കൊച്ചി: നർക്കോട്ടിക്‌സ് ജിഹാദ് വിഷയത്തിൽ വീണ്ടും തുറന്നെഴുത്തുമായി സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപം. പ്രണയക്കുരുക്കുകളിൽ നമ്മുടെ യുവതീ യുവാക്കൾ പെട്ട് പോകുന്നുണ്ടെങ്കിൽ അത് അവർക്ക് ക്രിസ്തുവിനെ നഷ്ടപ്പെടുന്നതുകൊണ്ടാണെന്നാണ് മുഖപ്രസംഗം നിരീക്ഷിക്കുന്നത്.

ഈശോ വിവാദത്തിന് തൊട്ട് പിന്നാലെയുണ്ടായ നർക്കോട്ടികസ് ജിഹാദ് വിഷയത്തിലും മുഖപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായ ഫാദർ ജെയിംസ് പനവേലിന്റെ പ്രതികരണം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം തന്നെ എഡിറ്ററായി ചുമതലയുള്ള സത്യദീപവും വിഷയത്തിൽ സമാന നിലപാട് സ്വീകരിക്കുന്നത്.പുതിയ ലക്കത്തിന്റെ മുഖപ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

എന്തുകൊണ്ട് നമ്മുടെ യുവതീയുവാക്കൾക്ക് ക്രിസ്തു ലഹരിയാകുന്നില്ലെന്നും ഇത് അവർ സ്വയം ചോദിക്കണമെന്നും മുഖപ്രസംഗം പറയുന്നു.ക്രൈസ്തവ യുവതി-യുവാക്കൾ പ്രണയക്കുരുക്കിൽ കുടുങ്ങി നഷ്ടപ്പെടുന്നെങ്കിൽ അവർക്കാദ്യം ക്രിസ്തു നഷ്ടമാകുന്നതുകൊണ്ടാകമെന്ന് തിരിച്ചറിയണമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.സ്‌കുൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖപ്രസംഗത്തിൽ പറയുന്നത് എങ്കിലും അവയൊക്കെയും ഒടുവിൽ എത്തി നിൽക്കുന്നത് വിഷയത്തിൽ ഉള്ള നിലപാടിലാണ്.

'അവർ ആദ്യം പറയട്ടെ' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. എന്നാൽ അപരമത വിദ്വേഷത്തിലൂന്നിയുള്ള പാഠ്യരീതികളിലൂടെ ക്രിസ്തുമത പ്രചാരണം സാധ്യമാക്കുന്ന അഭിനവ അധ്യയന രീതികൾ മതബോധനമല്ല മതബോധ നിരാസം തന്നെയാണെന്ന് മനസിലാക്കണമെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

'നമ്മുടെ യുവതീ-യുവാക്കൾ പ്രണയക്കുരുക്കിൽക്കുടുങ്ങി നഷ്ടപ്പെടുന്നുവെങ്കിൽ അവർക്കാദ്യം ക്രിസ്തു നഷ്ടമാകുന്നതുകൊണ്ടാകാമെന്ന തിരിച്ചറിൽ തിരികെ നടത്തണം. എന്തുകൊണ്ട് ക്രിസ്തു അവർക്ക് ലഹരിയാകുന്നില്ലെന്ന് നാം സ്വയം ചോദിക്കണം. വിശുദ്ധ കുർബാനയെക്കുറിച്ച് പഠിപ്പിച്ചു, കുർബാനയാകാൻ മറന്നു; സഭയെപ്പറ്റി പഠിപ്പിച്ചു, സഭാ സംരക്ഷണം ക്രിസ്തീയമാകണമെന്ന് പറയാൻ മറന്നു. 12 വർഷത്തെ വിശ്വാസ പരിശീലനത്തിനൊടുവിൽ അവരിൽ അവശേഷിക്കുന്നതെന്ത് എന്നതിനേപ്പറ്റി ആത്മപരിശോധന വേണം.'- മുഖപ്രസംഗം പറയുന്നു.