റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമത സേന ശനിയാഴ്ചയും വ്യോമാക്രമണം നടത്തി. സ്‌ഫോടക വസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ തകർത്ത് ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

പൈലറ്റില്ലാ വിമാനങ്ങൾ ഉപയോഗിച്ച് അബഹയിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകർക്കുകയായിരുന്നു.

സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ ബോധപൂർവമായ ആക്രമണം തുടരുകയാണെന്ന് അറബ് സേന ആരോപിച്ചു.

ഒരാഴ്ചയ്ക്കിടെ പല തവണ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ചെങ്കടലിലൂടെ നടത്തിയ ആക്രമണ ശ്രമവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു.

യെമനിലെ അൽസലീഫിൽ വച്ചാണ് സഖ്യസേന ഈ ബോട്ടുകൾ തകർത്തത്. ഇതിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് വീണ്ടും ആക്രമണശ്രമമുണ്ടായിരുന്നു. വ്യാഴാഴ്ചയും സൗദി അറേബ്യയിലെ ജിസാൻ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായി.