റിയാദ്: നിലവിൽ സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ ഇഖാമ (താമസ രേഖ), എക്‌സിറ്റ് റീ-എൻട്രി വീസ തുടങ്ങിയ രേഖകൾ സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കി. രാജ്യം ഏർപ്പെടുത്തിയ യാത്രാ വിലക്ക് മൂലം സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ വിദേശങ്ങളിൽ കഴിയുന്നവരുടെ രേഖകളാണ് ഇങ്ങനെ പുതുക്കി നൽകുക. 2021 ജൂൺ 2 വരെ രേഖകളുടെ കാലാവധി നീട്ടി നൽകാനാണ് രാജകീയ ഉത്തരവ്.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷാ ഉറപ്പ് വരുത്തുന്നതിനും കോവിഡ് പ്രത്യാഘാതങ്ങൾ കുറക്കുന്നതിനും രാജ്യം നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്തും രേഖകൾ ഇങ്ങനെ പുതുക്കി നൽകിയിരുന്നു. ദേശീയ വിവര കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി.

ഇത്തരം വ്യക്തികളുടെ രേഖകളുടെ കാലാവധി സ്വമേധയാ പുതുങ്ങുകയാണ് ചെയ്യുകയെന്ന് പാസ്പോട്ട് വിഭാഗവും സ്ഥിരീകരിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശന വിലക്കുണ്ട്, സൗദിയിലേക്ക് വരാൻ കഴിയാതെ കുടുങ്ങിയവർക്ക് ഇത് ഏറെ ഉപകാരപ്രദമാകും. ഇത്തരം രാജ്യങ്ങളിൽ നിന്ന് സന്ദർശന വീസയിൽ എത്തി മടങ്ങാൻ കഴിയാതെ കുടുങ്ങിയവരുടെ വിസിറ്റ് വീസയും പുതുക്കും.