റിയാദ്: പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങൾക്ക് കോവിഡ് വാക്സിൻ മൂന്നാം ഡോസ് നൽകിത്തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെയായി 4,15,72,744 ഡോസ് വാക്സിൻ വിതരണം ചെയ്തു. അതിൽ 2,32,50,980 ആദ്യ ഡോസും 1,83,21,764 രണ്ടാം ഡോസുമാണ്. വരും ദിനങ്ങളിൽ കൂടുതൽ വിഭാഗങ്ങളിലേക്ക് കൂടി മൂന്നാം ഡോസ് വാക്സിൻ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിന്റെ ഭാഗമായി രണ്ടാം ഡോസ് എടുത്ത് എട്ട് മാസം കഴിഞ്ഞ 60 വയസിന് മുകളിലുള്ളവർക്കും മൂന്നാം ഡോസ് വാക്സിൻ നൽകും. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകും. നിലവിൽ കിഡ്നി രോഗികൾക്കും അവയവ മാറ്റം നടത്തിയവർക്കും മൂന്നാം ഡോസ് വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച പ്രവിശ്യകളുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടു. 67 ശതമാനം പേർ രണ്ടാം ഡോസ് സ്വീകരിച്ച അൽബാഹ പ്രവിശ്യ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. റിയാദ് 66.1, കിഴക്കൻ പ്രവിശ്യ 65.5, മക്ക 58.4, അസീർ 56.1, ഖസീം 55.5, ജിസാൻ - തബൂക്ക് 53.7, ഹാഇൽ 51, മദീന 50.7, വടക്കൻ അതിർത്തി മേഖല 50.5, നജറാൻ - അൽജൗഫ് 48.9 എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിൽ വാക്സിനേഷൻ ശതമാന കണക്കുകൾ.