റിയാദ്: കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി സൗദി അറേബ്യ. യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് അനുമതിയില്ലാതെ പോവുന്ന പൗരർക്ക് മൂന്ന് വർഷം യാത്രാ വിലക്ക് ഏർപ്പെടുത്താനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ദരിച്ച് സൗദിയിലെ ന്യൂസ് ഏജൻസിയായ എസ്‌പിഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

'കുറ്റം തെളിയിക്കപ്പെടുന്ന ഏതൊരാളും നിയമപരമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരികയും തിരിച്ചു വരവിൽ കനത്ത പിഴ നൽകേണ്ടിയും വരും. ഒപ്പം മൂന്ന് വർഷത്തേക്ക് യാത്രാ വിലക്കും ഏർപ്പെടുത്തും,' ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

നിലവിൽ ഇന്ത്യ, ഇന്തോനേഷ്യ, അർജന്റീന, ബ്രസീൽ, ഈജിപ്ത്, എത്യോപ്യ, ലെബനൻ, പാക്കിസ്ഥാൻ, സൗത്ത് ആഫ്രിക്ക, തുർക്കി, വിയറ്റ്നാം, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സൗദി പൗരർക്ക് അനുമതിയില്ല. ആഗോള തലത്തിൽ കൊവിഡിന്റെ ഡെൽറ്റ വകഭേദം ഉൾപ്പെടെ വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം.