റിയാദ്: കാശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന റിപ്പോർട്ടുമായി ജോ ബൈഡൻ ഭരണകൂടം രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാറിന് പിന്തുണയുമായി സൗദി അറേബ്യയും രംഗത്തുവന്നു. കശ്മീരിന്റെ് പ്രത്യേക പദവി എടുത്ത് കളഞ്ഞ് കേന്ദ്രസർക്കാർ നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ച് സൗദി അറേബ്യയിലെ സർക്കാർ അനുകൂല മാധ്യമമായ സൗദി ഗസറ്റാണ് രംഗത്തെത്തിയത്. ഒന്നര വർഷത്തിനുള്ളിൽ മാതൃകാ പരമായ പദ്ധതികളാണ് കശ്മീരിൽ വരുത്തിയതെന്ന് സൗദി ഗസറ്റ് പറയുന്നു.

പ്രത്യേക പദവി എടുത്ത് കളഞ്ഞാൽ രാജ്യത്ത് ത്രിവർണ പതാക ഉയർത്താൻ ആരും ബാക്കിയുണ്ടാവില്ലെന്ന പ്രാദേശിക നേതാക്കളുടെ വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു എന്നാണ് സൗദി ഗസറ്റ് പറയുന്നത്. കശ്മീരിലെ യുവാക്കൾക്കായി കേന്ദ്രസർക്കാർ അനുവദിച്ച സ്‌കോളർഷിപ്പുകൾ, കശ്മീരികളുടെ മാറിയ ജീവിത നിലവാരം തുടങ്ങിയവയെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നു.

'യഥാർത്ഥത്തിൽ നിരവധിപേർ അവരുടെ ബിരുദം പൂർത്തിയാക്കി രാജ്യത്തിനകത്തും പുറത്തുമുള്ള വലിയ കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നു. അനിശ്ചിതത്വത്തിന്റെ ചതുപ്പ് നിലത്തിൽ നിന്നും മേഖലയെ ഉയർത്തുമെന്ന ഉറച്ച തീരുമാനത്തിൽ ഇന്ത്യൻ സർക്കാർ ഉറച്ചു നിന്നു,' സൗദി ഗസറ്റിൽ പറയുന്നു. ഒരു നല്ല രാജ്യത്തെ ആക്രമിക്കാൻ വേണ്ടി ദുഷ്ടശക്തികൾ ഉപയോഗിച്ച് വന്ന കശ്മീരി യുവാക്കൾക്ക് പുതിയ ജീവിതം നൽകിയെന്നും സൗദി ഗസറ്റ് പറയുന്നു.

അതേസമയം ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോർട്ടിലാണ് ജമ്മു കാശ്മീർ മേഖലയിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ ഇന്ത്യൻ സർക്കാർ മികച്ച നടപടികളെടുത്തു എന്ന് വ്യക്തമാക്കിയത്. അറസ്റ്റിലായിരുന്ന പല രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. സുരക്ഷ- ആശയവിനിമയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇന്റർനെറ്റ് സംവിധാനങ്ങൾ ജനുവരിയിൽ ഭാഗികമായി പുനഃസ്ഥാപിച്ചു. 'എങ്കിലും അതിവേഗ 4ജി ഇന്റർനെറ്റ് ഇപ്പോഴും ജമ്മു കാശ്മീരിൽ പലയിടത്തും ലഭ്യമായിട്ടില്ല.' റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ലോകമാകെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. ഉയ്ഗർ മുസ്ളീങ്ങൾക്കെതിരെ ചൈന നടപ്പാക്കുന്ന വംശഹത്യ, പ്രതിഷേധക്കാർക്കും രാഷ്ട്രീയ എതിരാളികൾക്കും എതിരെ റഷ്യൻ സർക്കാർ സ്വീകരിക്കുന്ന കടുത്ത നടപടികൾ, സിറിയയിൽ ബാഷർ അൽ അസദ് സ്വന്തം ജനതയ്ക്ക് നേരെ നടത്തുന്ന അക്രമങ്ങളും അമേരിക്കൻ മനുഷ്യാവകാശ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഉയ്ഗർ വംശജർക്ക് നേരെ ചൈന വംശഹത്യയും, വിസ നിയന്ത്രണങ്ങളും, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നതായി റിപ്പോർട്ടിലുണ്ട്. പൊലീസ് കസ്റ്റഡിയുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങൾ, മാധ്യമ സ്വാതന്ത്ര്യത്തിനും സർക്കാർ തലത്തിലെ നിയന്ത്രണങ്ങൾക്കും വനിതകൾക്ക് നേരിടുന്ന പ്രശ്‌നങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ അമേരിക്കയിൽ നടക്കുന്ന പ്രശ്‌നങ്ങളും റിപ്പോർട്ടിൽ കുറിക്കുന്നുണ്ട്. രാജ്യത്തെ അസമത്വത്തിനും വർണവിവേചനത്തിനെതിരെയും പൊരുതേണ്ടതുണ്ടെന്നും ഈ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും റിപ്പോർട്ട് പുറത്തുവിട്ട സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ആന്റണി ബ്ളിങ്കെൻ അഭിപ്രായപ്പെട്ടു.

നേരത്തെ ഇന്ത്യയുടെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. നിയമങ്ങൾ ഇന്ത്യൻ വിപണികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സ്വകാര്യമേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും സഹായകമാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധത്തെക്കുറിച്ച് പ്രതികരിക്കവെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ഇക്കാര്യം തുറന്നു പറഞ്ഞത്.