റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവിന് വെടിയേറ്റ സംഭവത്തിലെ പ്രതിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനെ (27) വെടിവെച്ച സൗദിയുവാവിനെയാണ് റിയാദ് മേഖല പൊലീസ് സേന അറസ്റ്റ് ചെയ്തത്.
റിയാദ് നഗരത്തിൽ നിന്ന് അഞ്ഞൂറ് കിലോമീറ്ററകലെ വാദി ദിവാസിർ പട്ടണത്തിലെ പെട്രോൾ പമ്പിൽ കഴിഞ്ഞ മാസം 12നാണ് സംഭവം.

പമ്പിൽ കാറുമായെത്തി ഫുൾടാങ്ക് പെട്രോളടിച്ച ശേഷം പണം നൽകാതെ പോയത് ചോദ്യം ചെയ്തതിനാണ് ഇയാൾ വെടിയുതിർത്തത്.പണം ചോദിച്ച് ചെന്നപ്പോൾ പിടിച്ച് തറയിൽ തള്ളിയിടുകയും മുഹമ്മദിന്റെ കൈയിലുണ്ടായിരുന്ന പണം മുഴുവൻ കവർന്നെടുക്കുകയും ചെയ്തു. അതിന് ശേഷം സ്വന്തം കാറുമെടുത്ത് ഓടിച്ചുപോയ പ്രതി തിരിച്ചുവന്ന് മുഹമ്മദിന് നേരെ വെടിയുതിർക്കുകയായിരുന്നു.

തുടയിൽ വെടിയേറ്റ മുഹമ്മദിനെ സമീപത്തുള്ള മിലിറ്ററി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. അതിന് ശേഷം വിശ്രമത്തിലാണ്. മുപ്പതിേനാട് അടുത്ത് പ്രായമുള്ള സൗദി പൗരനാണ് പ്രതിയെന്നും ഇയാളെ അനന്തര നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും പൊലീസ് വക്താവ് അറിയിച്ചു.