ആലപ്പുഴ: വള്ളികുന്നത്ത് ഭർത്തൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതിലും ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. തെക്കേമുറി ആക്കനാട്ടുതെക്കതിൽ എസ്. സതീഷിന്റെ ഭാര്യ സവിത(പാറു- 24)യാണു മരിച്ചത്. സംഭവസമയത്ത് സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.

വ്യാഴാഴ്ചപുലർച്ചേ ഒരുമണിയോടെയാണു സംഭവം. രണ്ടരവർഷംമുൻപാണ് എരുവപടിഞ്ഞാറ് ആലഞ്ചേരിൽ സജു- ഉഷാകുമാരി ദമ്പതിമാരുടെ മകൾ സവിതയെ ദുബായിൽ ജോലിചെയ്യുന്ന സതീഷ് വിവാഹംകഴിച്ചത്. എന്നാൽ ബന്ധുക്കളുടെ പരാതിയിൽ ഭർതൃവീട്ടുകാരെ പൊലീസ് സംശയിക്കുന്നില്ല. സവിതയ്ക്ക് മറ്റൊരു കാമുകനുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പറയുന്നു.

സവിത മുൻപ് മണപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കുപോയിരുന്നു. ജോലി സ്ഥാലത്തുള്ള മണപ്പള്ളി സ്വദേശിയായ ഒരാളുമായി അടുപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി കൈഞരമ്പു ചെറുതായി മുറിച്ചശേഷം ഇയാളെ ഫോണിൽവിളിച്ച് ആത്മഹത്യാഭീഷണി മുഴക്കി. തുടർന്നു യുവാവ് സവിതയുടെ വീട്ടിലേക്കുവന്നു. മുറ്റത്തുനിന്ന് ഇരുവരും ഏറെനേരം സംസാരിച്ചു.

സതീഷിന്റെ സഹോദരിയുടെ മകളും സവിതയും ഒരുമിച്ചാണുറങ്ങിയിരുന്നത്. സവിത പുറത്തിറങ്ങിയപ്പോൾ കുട്ടിയും മുറ്റത്തിറങ്ങിയിരുന്നു. യുവാവുമായുള്ള സംസാരത്തിനിടെ സവിത ദേഷ്യപ്പെട്ട് വീണ്ടും ആത്മഹത്യാഭീഷണി മുഴക്കി മുറിക്കുള്ളിലേക്കുകയറി വാതിലടച്ചു. പരിഭ്രാന്തനായ യുവാവ് പുറത്തുനിന്നു ജനാലയിൽത്തട്ടി ബഹളമുണ്ടാക്കി.

ഉറങ്ങിക്കിടന്ന സതീഷിന്റെ അമ്മ ബഹളം കേട്ടുണർന്നു. അയൽവാസികളും ഓടിയെത്തി. ഏറെ നേരമായിട്ടും സവിതയുടെ അനക്കം കേൾക്കാതായതോടെ യുവാവ് വാതിലിൽ കൊട്ടി വീട്ടുകാരെ ഉണർത്തി. ശബ്ദം കേട്ടുണർന്ന വീട്ടുകാർ കള്ളനെന്ന് സംശയിച്ച് ശബ്ദംവച്ചതോടെ ഇയാൾ കടന്നുകളഞ്ഞുവെന്ന് പൊലീസ് പറയുന്നു.

സവിത മുറി കുറ്റിയിട്ടിരുന്നു. തള്ളിത്തുറന്നു നോക്കിയപ്പോഴാണു ഫാനിൽ തൂങ്ങിയനിലയിൽ കണ്ടതെന്ന് പൊലീസ് പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും അച്ഛൻ സജു പൊലീസിനു മൊഴിനൽകി. ഇരുവരുടെയും ബന്ധത്തെ കുറിച്ച് സവിതയുടെയും യുവാവിന്റെയും വീട്ടിൽ അറിയാമായിരുന്നു. ഭർത്താവ് സതീഷ് മൂന്നു മാസത്തിനുള്ളിൽ നാട്ടിൽ വരുമെന്ന് അറിയിച്ചിരുന്നു.

സതീഷിന്റെയും വിവാഹം രണ്ടര വർഷം മുമ്പാണ് നടന്നത്. വിവാഹശേഷം സതീഷ് വിദേശത്തേക്ക് പോയതോടെ സവിത മണപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കുകയറി. ഇവിടെവച്ച് പരിചയപ്പെട്ട വിവാഹിതനായ സഹപ്രവർത്തകനുമായി പ്രണയത്തിലായതോടെ വീട്ടുകാർ ഇടപെട്ട് വിലക്കിയിരുന്നു. തുടർന്ന് മാസങ്ങളായി ജോലിക്ക് പോയിരുന്നില്ല. കഴിഞ്ഞദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തിയ സുഹൃത്തിനോട് തന്നെ ഒപ്പം കൊണ്ടുപോകണമെന്ന് സവിത നിർബന്ധം പിടിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. കാമുകൻ എതിർപ്പ് പ്രകടിപ്പിച്ചതോടെ വാക്കേറ്റത്തിനൊടുവിൽ ആത്മഹത്യാഭീഷണി മുഴക്കി സവിത വീടിനുള്ളിലേക്ക് പോയി.

യുവാവ് ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. വള്ളികുന്നം ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസ്, വിരലടയാളവിദഗ്ദ്ധർ, ശാസ്ത്രീയ പരിശോധനാസംഘം എന്നിവർ തെളിവെടുത്തു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിമോർച്ചറിയിൽ. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു ആവശ്യപ്പെട്ടു. വള്ളികുന്നം, മണപ്പള്ളി പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.