ന്യൂഡൽഹി: മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കിയ സുപ്രീം കോടതി, വിദ്യാഭ്യാസ കച്ചവടത്തിനെതിരെ കൂടുതൽ ശക്തമായ നടപടികൾക്ക്. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള കൗൺസലിങ് നടത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്ന് കോടതി വ്യക്തമാക്കി.

നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നിർബന്ധമാക്കിയ കോടതി നടപടിയെത്തുടർന്ന്, നീറ്റിൽ ഇടം പിടിച്ചിട്ടുള്ളവർക്കൊക്കെ പ്രവേശനം നൽകാനുള്ള തയ്യാറെടുപ്പിലായിരുന്നു പല മാനേജ്‌മെന്റുകളും. എന്നാൽ, സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ, ഡന്റൽ കോഴ്‌സുകളിലേക്കുള്ള കൗൺസലിങ് നടത്താൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിലുള്ള കേന്ദ്രീകൃത കൗൺസലിങ്ങിലൂടെ മാത്രമേ അഡ്‌മിഷൻ നൽകാനാവൂ എന്നാണ് കോടതിയുടെ നിർദ്ദേശം. നീറ്റിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ യഥേഷ്ടം പ്രവേശിപ്പിക്കാമെന്ന സ്വകാര്യ മാനേജ്‌മെന്റുകളുടെ പ്രതീ്ഷയാണ് ഇതോടെ ഇല്ലാതായത്.

നീറ്റ് ലിസ്റ്റിൽനിന്ന് സ്വന്തമായി കൗൺസലിങ് നടത്തി വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച സ്വകാര്യ മെഡിക്കൽ കോളേജുകൾക്കെതിരെ മധ്യപ്രദേശ് സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായകമായ ഈ വിധി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെയും സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകൾക്ക് കൂച്ചുവിലങ്ങിടുന്നതാണ് ഈ വിധി.

മെഡിക്കൽ, ഡന്റൽ കോഴ്‌സുകൾ കച്ചവടമാക്കി മാറ്റിയ സ്വകാര്യ മാനേജ്‌മെന്റുകൾക്ക് തോന്നുംവിധം പ്രവർത്തിക്കാനാവില്ലെന്ന് കോടതി വിധി ചൂണ്ടിക്കാട്ടുന്നു. ഇത്തരം കൗൺസലിങ്ങിലൂടെ ഇതുവരെ നടത്തിയിട്ടുള്ള എല്ലാ പ്രവേശനനടപടികളും റദ്ദാക്കുന്നതായും സുപ്രീം കോടതി വിധിച്ചു.

അതേസമയം, സംസ്ഥാനസർക്കാരുകൾ നടത്തുന്ന കേന്ദ്രീകൃത കൗൺസലിങ്ങിന് പ്രതിനിധികളെ അയക്കാൻ അുവദിക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നിർണായകമായ ഈ വിധി പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ വിദ്യാഭ്യാസ കച്ചവടത്തിനേറ്റ ശക്തമായ പ്രഹരമാണിതെന്ന് വിലയിരുത്തപ്പെടുന്നു.