തിരുവനന്തപുരം: പട്ടികജാതി - വർഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കുറ്റപത്രം തയാറാക്കുന്നതിൽ കേരള പൊലീസിന് വീഴ്​ചയെന്ന് വിലയിരുത്തൽ. സംസ്ഥാന വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് രജിസ്​റ്റർ ചെയ്യുന്ന വളരെയധികം കേസുകളിൽ 1989ലെ പട്ടികജാതി - വർഗ അതിക്രമം തടയൽ നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനം ഉയർന്നത്.

മുമ്പുള്ള വകുപ്പുകൾ പ്രകാരമാണ് പല കേസുകൾക്കും ഇപ്പോഴും എഫ്.ഐ.ആർ തയാറാക്കുന്നത്. 2015ലും 17ലും നിയമത്തിൽ ഭേദഗതികൾ വരുത്തിയെങ്കിലും അതൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ പരിഗണിനയിലില്ല എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. കേസ് രജിസ്​റ്റർ ചെയ്​ത്​ 30 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ നടപടി സ്വീകരിക്കണം. സർക്കാർ അഭിഭാഷകർ തെളിവുകൾ ശേഖരിക്കുന്നത് നിരീക്ഷിക്കാൻ സംവിധാനം വേണം​. അതിനായി അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസുമായി ബന്ധപ്പെടുത്തി നിരീക്ഷണ സംവിധാനം ഏർപ്പാട് ചെയ്യണമെന്നും യോഗം നിർദ്ദേശിച്ചു.

സാക്ഷികളുടെ കൂറുമാറ്റത്തിനുള്ള സാധ്യത മുന്നിൽ കണ്ട് ആദ്യം തന്നെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് കുറ്റപത്രം തയാറാക്കുന്നതിലാണ് വീഴ്ച സംഭവിക്കുന്നത്. സർക്കാർ അഭിഭാഷകർ പല കേസുകളിലും വേണ്ടത്ര വിവരങ്ങൾ ശേഖരിച്ചല്ല കോടതിയിൽ വാദിക്കുന്നത്. 2017 മുതൽ 2019 വരെ രജിസ്​റ്റർ ചെയ്ത കേസുകളുടെ അവലോകനമാണ് നടത്തിയത്. ഈ കാലയളവിൽ വളരെയധികം കേസുകളിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കിയിട്ടില്ല. അന്വേഷണം പൂർത്തിയായ കേസുകളിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചത് കുറവാണ്.

കേസ് അന്വേഷണം കുറേക്കൂടി ശക്തിപ്പെടുത്താനും വേഗത്തിലാക്കാനും എ.ഡി.ജി.പിയുടെ (ലോ -ആൻഡ് ഓർഡർ ) നേതൃത്വത്തിൽ ഇൻഹൗസ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അവരുടെ നിർദ്ദേശപ്രകാരം ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ഉറപ്പ് നൽകി. കേസ് അന്വേഷണം ത്വരിതപ്പെടുത്താനും അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് ഇക്കാര്യത്തിൽ ആവശ്യമായ പരിശീലനം നൽകാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകാനും യോഗം നിർദ്ദേശിച്ചു.