ന്യൂഡൽഹി: ഡൽഹിയിലെ എല്ലാ സ്വകാര്യ-സർക്കാർ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബർ ഒന്നിന് അദ്ധ്യയനം പുനരാരംഭിക്കുന്നു. നഴ്സറി കുട്ടികൾക്ക് മുതൽ 12-ാം ക്ലാസ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഒരു കുട്ടിയെയും സ്‌കൂളിലേക്ക് വരാൻ നിർബന്ധിക്കുകയില്ലെന്നും താൽപര്യമില്ലാത്തവർക്ക് ഓൺലൈൻ ക്ലാസിൽ തുടരാമെന്നും മനീഷ് സിസോദിയ വ്യക്തമാക്കി. ഇന്ന് നടന്ന അവലോകന യോഗത്തിലാണ് സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്.

കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കണമെന്ന കർശന നിബന്ധനയോടെയാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. 50 ശതമാനം കുട്ടികളാണ് ഓരോ ക്ലാസ് മുറികളിലും ഉണ്ടാകേണ്ടതെന്നും മാതാപിതാക്കളുടെ അനുമതിയോടെയല്ലാതെ കുട്ടികൾക്ക് സ്‌കൂളിലേക്ക് വരാൻ സാധിക്കില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. സ്‌കൂൾ ജീവനക്കാരും അദ്ധ്യാപകരും വാക്സിന്റെ ഇരുഡോസുകളും സ്വീകരിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.