തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ച് പ്രഖ്യാപനം നടത്തിയതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. നവംബർ 1 മുതൽ സ്‌കൂൾ തുറന്ന് പ്രവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പും തീരുമാനം അറിഞ്ഞത്.

കോവിഡ് ഉന്നതതല യോഗത്തിൽ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കോ ക്ഷണമുണ്ടായില്ല. വിഷയത്തിൽ ആരോഗ്യ വകുപ്പുമായി മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത്.

സ്‌കൂൾ തുറക്കൽ തീരുമാനം വന്ന ശേഷവും തീരുമാനമായിട്ടില്ലെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ വകുപ്പ് അറിയാതെയുള്ള നീക്കം വിവാദമായിരിക്കുകയാണ്. രാവിലെ പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേർന്നപ്പോഴും സ്‌കൂൾ തുറക്കൽ ചർച്ചക്ക് വന്നിരുന്നില്ല.വിദ്യാഭ്യാസ വകുപ്പ് അറിയാതെയുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ചർച്ചയായിരിക്കുന്നത്. പ്രൈമറി ക്ലാസുകൾ ആദ്യം തുടങ്ങുന്നതിലും ആശങ്കയുണ്ട്.

നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാനാണ് തീരുമാനമായത്. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദ്ദേശിച്ചു.

നവംബർ 15 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്താനും പതിനഞ്ച് ദിവസം മുൻപ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദ്ദേശിച്ചിരുന്നു.

പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേർന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളിൽ കുട്ടികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നും യോഗത്തിന് ശേഷം വാർത്താക്കുറിപ്പിൽ പറയുന്നു.

സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. വിദ്യാലയങ്ങൾ തുറക്കുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. കുട്ടികൾക്കുവേണ്ടി പ്രത്യേക മാസ്‌കുകൾ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകൾ കരുതണം. ഒക്ടോബർ 18 മുതൽ കോളേജ് തലത്തിൽ വാക്സിനേഷൻ സ്വീകരിച്ച വിദ്യാർത്ഥികളുടെ എല്ലാ ക്ലാസുകളും ആരംഭിക്കുകയാണ്.