ഹൈദരാബാദ്: വിദ്യാർത്ഥികളുടെ മുന്നിലിരുന്ന് മദ്യപിച്ച വീഡിയോ വൈറലായതിന് പിന്നാലെ അദ്ധ്യാപകന് സസ്‌പെൻഷൻ. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള മണ്ഡൽ പരിഷത്ത് സ്‌കൂളിലെ അദ്ധ്യാപകനായ കെ കോടേശ്വര റാവുവിനെയാണ് സസ്പെൻഡ് ചെയ്തത്. ശുചിമുറിയിലെ അലമാരിയിലാണ് അദ്ധ്യാപകൻ മദ്യക്കുപ്പികൾ സൂക്ഷിക്കുന്നതെന്നും ദിവസവും സ്‌കൂളിലിരുന്ന് മദ്യപിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു.

കോടേശ്വര റാവു കുട്ടികളോട് മോശമായി പെരുമാറിയിരുന്നെന്നും ആരോപണമുണ്ട്. കൃഷ്ണ ജില്ലയിലെ മണ്ഡൽ പരിഷത്ത് സ്‌കൂളിലെ അദ്ധ്യാപകനാണ് ഇയാൾ. സ്‌കൂളിൽ മദ്യപിച്ചെത്തിയ അദ്ധ്യാപകൻ പിന്നീട് വിദ്യാർത്ഥികളുടെ മുന്നിൽ വച്ചും മദ്യം ഉപയോഗിച്ചെന്ന് വിഡിയോയിൽ വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ സ്റ്റാഫ് റൂമിലിരുന്ന് ഭക്ഷണം കഴിക്കുന്ന റാവുവിന്റെ കൈയിൽ മദ്യക്കുപ്പിയും കാണാം. ഇത് ചോദ്യം ചെയ്ത ഒരു കുട്ടിയുടെ മാതാവിനെ ഇയാൾ അപമാനിച്ചു.

ഇയാളുടെ പ്രവർത്തികൾ ക്യാമറയിൽ പകർത്തിയ സ്ത്രീയുടെ മുന്നിൽ വസ്ത്രമുരിയും എന്ന് ഭീഷണിമുഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റാവുവിനെതിരെ ശബ്ദമുയർത്താൻ ഈ സ്ത്രീ കുട്ടികളോട് ആവശ്യപ്പെട്ടു. ഈ സമയം അദ്ധ്യാപകൻ ശിക്ഷയുടെ ഭാഗമായി വസ്ത്രമൂരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു കുട്ടി ആരോപിച്ചു.