ഗാന്ധിനഗർ: അഹമ്മദാബാദിലെ സയൻസ് സിറ്റിയിൽ നിർമ്മിച്ച മൂന്ന് പദ്ധതികൾപ്രധാനമന്ത്രി മോദി ജൂലൈ 16 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. വിർച്വൽ രീതിയിലായിരിക്കും ഉദ്ഘാടനം. അക്വാട്ടിക് ഗാലറി, റോബോട്ടിക് ഗാലറി, നേച്ചർ പാർക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായിട്ടാണ് അക്വാട്ടിക് ഗാലറി, റോബോട്ടിക് ഗാലറി, നേച്ചർ പാർക്ക് എന്നിവ സജ്ജീകരിച്ചിരിക്കുന്നത്.

നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ എനർജി എഡ്യൂക്കേഷൻ പാർക്ക്, ലൈഫ്‌സയൻസ്പാർക്ക്, കുട്ടികൾക്കായുള്ള പ്രത്യേക സജ്ജീകരണങ്ങൾ എന്നിവയാണ് ഉൾപ്പെട്ടിരുന്നത്. ആംഫിതിയേറ്റര്, മ്യൂസിക്കൽ ഫൗണ്ടെൻ, പ്ലാനെറ്റ് എർത്ത് പവിലിയൻ എന്നിവയും ഉൾപ്പെട്ടിരുന്നു.68 വലിയ ടാങ്കുകളിൽ സമുദ്രത്തിനുള്ളിലെ അത്ഭുതങ്ങൾ ഒരുക്കിയാണ് അക്വാട്ടിക് ഗാലറിയുടെ നിർമ്മാണം.15000 ചതുരശ്ര മിറ്ററിലധികം വിസ്തൃതിയുള്ളതാണ് അക്വാട്ടിക് ഗാലറി.

ഇവയിലാണ് സമുദ്രക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്.ഷാർക്ക് ടണലുകളാണ് ഈ ഗാലറിയിലെ പ്രധാന ആകർഷണം. 260 കോടി ചെലവിട്ട് നിർമ്മിച്ചിരിക്കുന്ന ഈ അക്വാട്ടിക് ഗാലറി ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വേറിയമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്നാണ് പദ്ധതിയുടെ ഉദ്ഘാടനം വൈകിയത്.വിർച്വലായി നടത്തുന്ന ഉദ്ഘാടന വേളയിൽ 2500ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

ശാസ്ത്രവിദ്യാഭ്യാസത്തെ വിനോദവുമായി കൂട്ടിച്ചേർത്ത് ശാസ്ത്രതാത്പര്യം വർദ്ധിപ്പിക്കുക എന്നതാണ് സയൻസ് സിറ്റി ലക്ഷ്യമാക്കുന്നത്. സ്‌കൂൾ കുട്ടികളുടെ സംഘങ്ങൾ പഠനത്തിനായി ഇവിടം സന്ദർശിക്കാറുണ്ട്. ഗുജറാത്തിലെ ആഗോള ഉച്ചകോടിയുടെ പ്രധാന വേദിയായി പ്രവർത്തിച്ചിരുന്നത് സയൻസ് സിറ്റിയായിരുന്നു.2002 ൽ ഐമാക്‌സ് 3ഡി തിയേറ്റർ ഇന്ത്യയിലാദ്യമായി സ്ഥാപിതമായത് സയൻസ് സിറ്റിയിലാണ്.