ബെയ്ജിങ് : ചന്ദ്രന്റെ ഒരു മുഖം മാത്രമല്ലേ നാം കണ്ടിട്ടുള്ളൂ. ഇരുൾ മൂടിക്കിടക്കുന്ന മറുഭാഗത്തെ കാണാൻ ചന്ദ്രനിൽ പോയവർക്ക് പോലും സാധിച്ചിട്ടില്ലെങ്കിലും ചൈന ഇതിലും വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ശാസ്ത്ര ലോകം ഇതുവരെ ബഹിരാകാശ പേടകങ്ങൾ അയയ്ക്കാത്ത ഇരുണ്ട് ഭാഗത്ത് ചാങ് ഇ4 ഇറങ്ങിയതാണ് ഇപ്പോൾ ചൂടേറിയ ചർച്ചാ വിഷയം. ഭൂമിക്ക് അഭിമുഖമായി നിൽക്കുന്ന ചന്ദ്രനിലെ പ്രതലം നിരപ്പേറിയ സ്ഥലമാണ്. മറുവശത്ത് ആഴമേറിയ ഗർത്തങ്ങളും പർവതങ്ങളുമുള്ള സ്ഥലമാണെന്നും ഓർക്കണം. അതിനാൽ തന്നെ കൃത്യമായ പഠനങ്ങളും മറ്റും നടത്തിയാണ് ചാങ് ഇ4 ചന്ദ്രനിൽ ഇറങ്ങിയത്.

ഇതിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ചന്ദ്രോപരിതലത്തിലെത്തിയ ലാൻഡർ ഇനി അനങ്ങില്ല, പകരം അതിൽ നിന്നു ചക്രങ്ങളും യന്ത്രക്കൈകളും ക്യാമറകളും മറ്റ് ഉപകരണങ്ങളുമായിറങ്ങുന്ന റോവറിനാണു നിർണായക ചുമതലകൾ. ഇരുണ്ട ഭാഗത്തിന്റെ ചിത്രങ്ങൾ 1959 മുതൽ ബഹിരാകാശത്തു നിന്ന് എടുക്കുന്നുണ്ട്. ഇതിനായി സോവിയറ്റ് യൂണിയനാണ് ആദ്യപേടകം അയച്ചത്. എന്നാൽ ചന്ദ്രോപരിതലത്തിലിറങ്ങി ഒരു പേടകവും ഗവേഷണം നടത്താത്തതിനാൽ ദശാബ്ദങ്ങളായി 'ഇരുണ്ട ഭാഗത്തിന്റെ' മാപ്പിങ് നടത്താൻ ഗവേഷകർക്കു സാധിച്ചിട്ടില്ല. അതിനാണ് പരിഹാരമാകുന്നത്. ചൈനയിലേക്കു മനുഷ്യരെ അയയ്ക്കാനുള്ള ചൈനീസ് പദ്ധതിയുടെ ഭാഗമായുള്ള ഗവേഷണങ്ങളും ചാങ് ഇ4 നടത്തും. ഇരുണ്ട ഭാഗമായതിനാൽ ചില വിള്ളലുകളിൽ ഐസ് രൂപത്തിൽ ജലസാന്നിധ്യമുണ്ടാകും. മനുഷ്യർക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ ഭാഗമാണിതെന്നു ചുരുക്കം.

ചന്ദ്രനിൽ മനുഷ്യന് എത്രനാൾ തുടർച്ചയായി തങ്ങാനാകും എന്നറിയണമെങ്കിൽ അവിടത്തെ മാരകമായ റേഡിയേഷന്റെ അളവും പരിശോധിക്കണം. ഇതിനായുള്ള ഉപകരണവും ചാങ് ഇ4ൽ ഉണ്ട്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട 'ബിഗ് ബാങ്' കൂട്ടിയിടിക്കു ശേഷമുള്ള ഏതാനും കോടി വർഷങ്ങളിലെ 'ഇരുണ്ട കാലം' എങ്ങനെയായിരുന്നുവെന്നു തിരിച്ചറിയാനും ഈ റേഡിയേഷൻ പഠനം സഹായിക്കും. മനുഷ്യർക്കായി ചന്ദ്രനിൽ ഭക്ഷ്യവസ്തുക്കൾ വളർത്തിയെടുക്കാനാകുമോയെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.