സ്വന്തമായി ഒരു സൂപ്പർ ഹീറോ..അതായിരുന്നു മലയാളികൾക്ക് മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ സംവിധായകൻ ബേസിൽ ജോസഫും ,ടൊവീനോ തോമസും അടങ്ങുന്ന ടീം നൽകിയത്. വെള്ളിത്തിരയിൽ പുതിയ അനുഭവം പകർന്നു നൽകിയ മിന്നൽ മുരളി ഇന്നിപ്പോൾ നേട്ടങ്ങളുടെ അന്താരാഷ്ട്രാ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്.ഏഷ്യൻ അക്കാദമി ക്രയേറ്റീവ് അവാർഡ്‌സിൽ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരമാണ് മിന്നൽ മുരളിയിലൂടെ സംവിധായകൻ ബേസിൽ ജോസഫിനെ തേടിയെത്തിയിരിക്കുന്നത്. ഏഷ്യ-പെസഫിക് റീജിയണിലെ 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും ടെലിവിഷൻ പരമ്പരകളും മാറ്റുരക്കുന്ന വേദിയിലാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോയുടെ പുതിയ നേട്ടം.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ മിന്നൽ മുരളിക്ക് ഇന്ത്യയൊട്ടാകെ വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.ഇതിനോടകം നിരവധി പുരസ്‌ക്കാര നേട്ടങ്ങളാണ് അംഗീകാരങ്ങൾ ചിത്രത്തെ തേടിയെത്തിയത്. 52 ാം സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളിൽ വിഷ്വൽ ഇഫക്ട്‌സ്,സൗണ്ട് മിക്‌സിങ്,കോസ്റ്റിയൂം ഡിസൈനർ,പിന്നണി ഗായകൻ അന്നീ അവാർഡുകൾ മിന്നൽ മുരളി നേടിയിരുന്നു.നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റൽ അവാർഡിലും ചിത്രം തിളങ്ങിയിരുന്നു.ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ നാമനിർദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു. സൈമ അവാർഡിൽ വിവിധ വിഭാഗങ്ങളിലായി 10 പുരസ്‌ക്കാരങ്ങളായിരുന്നു ചിത്രം സ്വന്തമാക്കിയത്.കോവിഡ് ലോക്ക്ഡൗണിനിടെ ഒ.ടി.ടി റിലീസിലൂടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടാൻ മിന്നൽ മുരളിക്ക് കഴിഞ്ഞിരുന്നു. ഇന്ത്യയിൽ മാത്രമല്ല മറ്റ് നിരവധി രാജ്യങ്ങളിൽ നെറ്റഫ്‌ളിക്‌സ് ടോപ് ടെൻ ലിസ്റ്റിൽ ചിത്രത്തിന് എത്താനായി.

'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയായിരുന്നു മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇടിമിന്നൽ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സൺ കുറുക്കന്മൂലയുടെ രക്ഷകനായി മാറുന്നതായിരുന്നു മിന്നൽ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.